കൊച്ചി: കേരള ഹൈകോടതിയിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ (ഡി.എസ്.ജി) ആയി അഡ്വ. ഒ.എം. ശാലിനയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയാണ്.
2021 മുതൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാന്റിങ് കൗൺസൽ ആയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വനിത ഡി.എസ്.ജിയായി നിയമിക്കപ്പെടുന്നത്. കെ.എ.ടിയിൽ സീനിയർ സെൻട്രൽ ഗവണ്മെന്റ് സ്റ്റാന്റിങ് കൗൺസൽ, ഡി.എസ്.ജി എന്നീ രണ്ട് പദവികളിൽ നിയമിക്കപ്പെടുന്ന ആദ്യ വനിതയുമാണ്.
പാലക്കാട് ഗവ. വിക്ടോറിയ കോളജിൽനിന്ന് കോമേഴ്സിലും എറണാകുളം ലോ കോളജിൽനിന്ന് നിയമത്തിലും ബിരുദമെടുത്ത ശാലിന 1999ൽ അഭിഭാഷകയായി എൻറോൾ ചെയ്തു. 2015ൽ ഹൈകോടതിയിൽ കേന്ദ്ര സർക്കാർ അഭിഭാഷകയായി.
ഷൊർണൂർ ഒറോംപാടത്ത് ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളാണ്. ഇടപ്പള്ളി അമൃത സ്കൂൾ ഓഫ് ആർട്സ് ആന്‍റ് സയൻസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥി ജ്വാല മകളാണ്






































