2025 മെയ് 07 ബുധൻ
BREAKING NEWSതിരിച്ചടിച്ച വിവരം ലോക രാഷ്ട്രങ്ങളെ അറിയിച്ച് ഇന്ത്യ
പാകിസ്ഥാനിലെ വിമാനത്താവളങ്ങൾ അടച്ചു
പാക് പഞ്ചാബിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു.
പഹല്‍ഗാമിലെ കണ്ണീരിന് പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍.
പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം.
ഇന്നലെ അര്‍ധരാത്രിക്കു ശേഷം മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്‌ലി, മുരിഡ്ക് എന്നിവടങ്ങളിലെ ഭീകരരുടെ കേന്ദ്രങ്ങളിലാണ് ആക്രമണം
12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്.
ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു 10.30 ന് പുറത്തുവിടും.
അതേസമയം അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു.
കേരളീയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് സംസ്ഥാനത്തെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാന്‍ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് നിര്‍ദ്ദേശം നല്‍കി.
മനുഷ്യ മഹാസമുദ്രത്തില്‍ നിറഞ്ഞാടി തൃശൂര്‍ പൂരം.കോങ്ങാട് മധുവിന്റെ മഠത്തില്‍ വരവിലും കിഴക്കൂട്ട് അനിയന്‍ മാരാരുടെ ഇലഞ്ഞിത്തറമേളത്തിലും തിരുവമ്പാടി -പാറമേക്കാവ് ദേവിമാരുടെ എഴുന്നള്ളിപ്പിലും ആയിരങ്ങള്‍ ലയിച്ചു ചേര്‍ന്നു. അസ്തമയ സൂര്യന്റെ പൊന്‍പ്രഭയോടെയായിരുന്നു തെക്കേ ഗോപുര നടയില്‍ കുടമാറ്റച്ചന്തം ആനപ്പുറമേറിയത്. ആ കാഴ്ചയില്‍ ആള്‍ക്കടല്‍ ഇരമ്പിയാര്‍ത്തു.
എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതിരുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനോട് അതൃപ്തി രേഖപ്പെടുത്തി കോടതി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ സര്‍ക്കാരിനു നല്‍കിയത് എന്തിനെന്ന് വിജിലന്‍സ് ജഡ്ജി ചോദിച്ചു. കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മേയ് 12ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്ലസ്വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. ഉപരി പഠനത്തിന് യോഗ്യത നേടുന്ന എല്ലാ വിദ്യാര്‍ത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനായി 7 ജില്ലകളിലാണ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിച്ചത്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നടപ്പിലാക്കും.
പേവിഷബാധയെ തുടര്‍ന്ന് സമീപദിവസങ്ങളിലുണ്ടായ മരണങ്ങളുടെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
വേടന്റെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം. റേഞ്ച് ഓഫീസര്‍ അധീഷീനെ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാനാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്തരവിട്ടിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി സുപ്രീംകോടതി. മേല്‍നോട്ടസമിതി കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാനാണ് സുപ്രീംകോടതി കേരള സര്‍ക്കാരിനോടും തമിഴ്‌നാട് സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ആലപ്പുഴയില്‍ എല്‍ഡിഎഫിന്റെ മെഗാ റാലിയില്‍ കേന്ദ്രസര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റാലിയുടെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്താണ് മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തത്. ഒരു നാടിനോടും ജനതയോടും കാണിക്കാന്‍ പാടില്ലാത്ത ക്രൂരമായ അവഗണനയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകള്‍ തമ്മില്‍ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കില്‍ മാത്രമേ പെര്‍മിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി.ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും.
കോഴിക്കോട് ആക്രി ഗോഡൗണിന് തീപിടിച്ചു. നടക്കാവ് നാലാം ഗേറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്. വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സ് ഉള്‍പ്പെടെ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണമായം കത്തിയമര്‍ന്നു.
തിരുവനന്തപുരത്ത് മൂന്ന് കിലോ കഞ്ചാവുമായി നവാഗത സിനിമ സംവിധായകനെ എക്സൈസ് പിടികൂടി. ഗോഡ്സ് ട്രാവല്‍ എന്ന റിലീസാവാന്‍ ഇരിക്കുന്ന സിനിമയുടെ സംവിധായകന്‍ അനീഷ് അലിയാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര എക്സൈസാണ് അനീഷ് അലിയെ പിടികൂടിയത്.
കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്റെ സോളാര്‍ പാനല്‍ തലയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്റെ തലയില്‍ സോളാര്‍ പാനല്‍ തകര്‍ന്ന് വീണത്.
ദേശീയം
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നു പ്രതികരിച്ച് ഇന്ത്യന്‍ സൈന്യം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമൂഹമാധ്യമമായ എക്‌സില്‍ ഭാരത് മാതാ കി ജയ് എന്ന് പോസ്റ്റ് ചെയ്താണ് ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ചത്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയില്‍ രാജ്യം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധര്‍മശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിര്‍ത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കില്‍ ഇന്ത്യ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇതുവരെ ഇന്ത്യയുടെ വെള്ളം പുറത്തേക്ക് ഒഴുകിയിരുന്നു. ഇനി ഇന്ത്യയുടെ വെള്ളം രാജ്യത്തിനകത്ത് തന്നെ ഒഴുകുമെന്ന് മോദി പറഞ്ഞു.
ഇന്ത്യയിലെ ഏകദേശം 4,380 കോടി രൂപ വരുന്ന നികുതി ആവശ്യത്തെ ട്രൈബ്യൂണലില്‍ ചോദ്യം ചെയ്ത് കൊറിയന്‍ ടെക് ഭീമനായ സാംസങ്. നികുതി ആവശ്യം റദ്ദാക്കണമെന്ന് സാംസങ് ഇന്ത്യന്‍ ട്രൈബ്യൂണലിനോട് ആവശ്യപ്പെട്ടു.
കര്‍ണാടക ബിജെപി എംഎല്‍എ ഗാലി ജനാര്‍ദ്ദന റെഡ്ഡിക്ക് തിരിച്ചടി. ആന്ധ്രയിലെ അനധികൃത ഖനന കേസില്‍ ഗാലി ജനാര്‍ദ്ദന കുറ്റക്കാരനെന്ന് ഹൈദരാബാദിലെ പ്രത്യേക സിബിഐ കോടതി വിധിച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടില്‍ ബിജെപി മഹിളാ മോര്‍ച്ചാ നേതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. മഹിളാമോര്‍ച്ച തഞ്ചാവൂര്‍ മുന്‍ ജില്ലാ ഭാരവാഹിയായ ശരണ്യയാണ് കൊല്ലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും കുടുംബ കലഹമാണെന്നും പൊലീസ് അറിയിച്ചു. ശരണ്യയെ കൊലപ്പെടുത്തിയ മൂന്ന് പേര്‍ സ്റ്റേഷനിലെത്തി കീഴടങ്ങി.പ്രതികള്‍ മൂവരെയും വൈദ്യപരിശോധനയ്ക്ക് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകര സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാള്‍ അറസ്റ്റില്‍. അഹമ്മദ് ബിലാല്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ബൈസരണ്‍ വാലിക്ക് സമീപത്ത് നിന്നാണ് ഇയാളെ പ്രതിരോധ സേനാംഗങ്ങള്‍ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇന്ത്യാ – പാക് ബന്ധം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കെയാണ് ബിലാല്‍ പിടിയിലായിരിക്കുന്നത്.
ഇന്ത്യ- പാക് ബന്ധം മോശമായിരിക്കുന്ന സാഹചര്യത്തില്‍ വമ്പന്‍ യുദ്ധാഭ്യാസത്തിനൊരുങ്ങി വ്യോമസേന. രാജസ്ഥാനിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്നാകും യുദ്ധാഭ്യാസം നടക്കുക. ബുധനാഴ്ച രാത്രി ഒമ്പതു മണിക്കും വ്യാഴാഴ്ച രാവിലെ മൂന്നു മണിക്കുമാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. യുദ്ധാഭ്യാസം നടത്തുന്നതുമായി ബന്ധപ്പെട്ട് കൊമേര്‍ഷ്യല്‍ വിമാനങ്ങളിലെ വൈമാനികര്‍ക്ക് വ്യോമസേന നോട്ടാം മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അന്തർദേശീയം
ഇന്ത്യയ്ക്കും തങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം പരിഹരിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന യുനൈറ്റഡ് നാഷന്‍സിന്റെ സുരക്ഷാ കൗണ്‍സില്‍ മീറ്റിംഗില്‍ പാകിസ്ഥാനെ കടുത്ത വിമര്‍ശനമുയര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗമല്ലാത്ത പാകിസ്ഥാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് രഹസ്യ ചര്‍ച്ച നടന്നത്.
ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവ് ഫ്രെഡ്റിക് മെര്‍സ്. ഇന്നലെ നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ ആറ് വോട്ടിനാണ് മെര്‍സ് പരാജയപ്പെട്ടത്. ഇതോടെ മെര്‍സ് ചാന്‍സലറാകാനുള്ള സാധ്യത കുറഞ്ഞു.ഇന്ന് മെര്‍സിന് വീണ്ടും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം ഉണ്ട്.
പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തര്‍. ഖത്തര്‍ അമീറുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ടെലിഫോണില്‍ സംസാരിച്ചു. സംഭാഷണത്തില്‍ ഖത്തര്‍ അമീര്‍ പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യു.കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുമായി സംസാരിച്ചുവെന്നും മോദി ‘എക്‌സ്’ പോസ്റ്റില്‍ വ്യക്തമാക്കി. കരാര്‍ ഒപ്പിടാന്‍ യു.കെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
കായികം
ഐപിഎല്ലില്‍ മഴ കരണം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 3 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മഴ മൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വിജയലക്ഷ്യം 147 റണ്‍സാക്കി പുനര്‍നിശ്ചയിച്ചിരുന്നു.