വഴിമുട്ടി നേതൃമാറ്റം, വെട്ടിലായി ഹൈക്കമാൻഡ്; ഖർഗെയുടെയും രാഹുലിന്റെയും ഓഫിസിലേക്കു പരാതിപ്രളയം

388
Advertisement

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഊഷ്മളമായി കണ്ടുപിരിഞ്ഞിട്ടും പകരക്കാരനെ പ്രഖ്യാപിക്കാൻ അമാന്തിച്ചതു സ്ഥിതിഗതികൾ വഷളാക്കിയെന്ന വിലയിരുത്തലിലാണ് കേരളത്തിലെ പ്രമുഖ നേതാക്കൾ.

നിലപാടു കടുപ്പിക്കാൻ സുധാകരനും അദ്ദേഹം മാറേണ്ടെന്ന പരസ്യപ്രതികരണം ചില നേതാക്കളിൽനിന്നുണ്ടാകാനും സമയം ലഭിച്ചു. സുഗമമായി നീങ്ങിയിരുന്ന നേതൃമാറ്റ നടപടികളാണ് ആശയക്കുഴപ്പവും അനിശ്ചിതത്വവുമായതോടെ വഴിമുട്ടിയത്.

നേതൃമാറ്റമെന്ന പ്രചാരണം ഏതാണ്ട് അടങ്ങിയ ഘട്ടത്തിലാണു ഖർഗെയും രാഹുലും സുധാകരനെ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. മാറ്റമുണ്ടാകുമെന്നു സൂചിപ്പിക്കുന്ന രീതിയിൽ ഇടപെട്ട നേതാക്കൾ, സുധാകരനുമായി ദീർഘസമയം ചെലവിടുകയും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു.

സുധാകരനെ ആശ്ലേഷിച്ച ഇരുവരും കാറിനു സമീപമെത്തി യാത്രയയയ്ക്കുകയും ചെയ്തു. നേതാക്കളുടെ ഇടപെടലിൽ സുധാകരൻ സന്തുഷ്ടനുമായി. നിയമസഭാ തെരഞ്ഞെടുപ്പു വരെ തുടരാൻ ആഗ്രഹം അറിയിച്ചെങ്കിലും, അന്നുതന്നെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചിരുന്നെങ്കിൽ പൂർണമനസ്സോടെ അംഗീകരിക്കാൻ സന്നദ്ധനുമായിരുന്നു. എന്നാൽ, പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റുന്നെന്നു സുധാകരനോടു സ്പഷ്ടമായി പറയാതിരുന്ന നേതൃത്വം പകരക്കാരനെ പ്രഖ്യാപിക്കാൻ മടിക്കുകയും ചെയ്തു.

കേരളത്തിൽ മടങ്ങിയെത്തിയ സുധാകരൻ, തന്നെ മാറ്റുന്നതിനു മുന്നോടിയായിരുന്നു കൂടിക്കാഴ്ച എന്ന പ്രചാരണത്തിൽ അസ്വസ്ഥനായി. തന്നോടു പറയാതെ പകരക്കാരനെ തീരുമാനിക്കുന്നെന്നു വന്നതോടെ പ്രകോപിതനുമായി. ശശി തരൂരും കെ.മുരളീധരനും ഉൾപ്പെടെ പരസ്യപിന്തുണ നൽകിയതോടെ സുധാകരനു ധൈര്യമായി.

അനാരോഗ്യം ആരോപിച്ചു മൂലയ്ക്കിരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നു സുധാകരൻ തുറന്നടിച്ചതിൽ നേതൃത്വം അതൃപ്തരാണ്. ഒരുപക്ഷേ, സുധാകരനെ വിശ്വാസത്തിലെടുക്കാതെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കാൻ മടിച്ചേക്കില്ല. എന്നാൽ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന സംസ്ഥാനത്ത് അതീവശ്രദ്ധയോടെ തീരുമാനമെടുക്കണമെന്ന വെല്ലുവിളിയുണ്ട്.

ആന്റണിയെക്കണ്ട് സുധാകരൻ

പിന്തുണ തേടി കെ.സുധാകരൻ മുതിർന്ന നേതാവ് എ.കെ.ആന്റണിയെ സന്ദർശിച്ചു. തന്നെ മാറ്റാനായി നടക്കുന്ന ചർച്ചകൾ അപമാനിക്കുന്ന നിലയിലേക്ക് എത്തിയെന്ന വികാരം പങ്കുവച്ചു. ഇന്നും തലസ്ഥാനത്തുള്ള സുധാകരൻ പിന്തുണയ്ക്കുന്ന നേതാക്കളുമായി ആശയവിനിമയം നടത്തി.

വെട്ടിലായി ഹൈക്കമാൻഡ്

പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കാൻ ഇറങ്ങിയ ഹൈക്കമാൻഡ് വെട്ടിലായി. ആന്റോ ആന്റണിയെ ഏറക്കുറെ ഉറപ്പിച്ചെങ്കിലും കേരളത്തിൽനിന്നു പരാതികൾ പ്രവഹിച്ചതോടെ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. മല്ലികാർജുൻ ഖർഗെയുടെയും രാഹുൽ ഗാന്ധിയുടെയും ഓഫിസിലേക്ക് ഇ–മെയിലിൽ വ്യാപകമായി പരാതി എത്തിയെന്നാണു വിവരം. കേരളത്തിലെ ചില മുതിർന്ന നേതാക്കൾ നേരിട്ടു ബന്ധപ്പെട്ടതായും അറിയുന്നു.

സുധാകരനെ മാറ്റുന്നെങ്കിൽ ഗുണപരമായ രീതിയിൽ വേണമെന്നും പേരിനു മാത്രം മാറ്റം ആവശ്യമില്ലെന്നുമുള്ള അഭിപ്രായമാണ് പലരും അറിയിച്ചത്. പേരുകൊണ്ടുമാത്രം സമുദായ പ്രാതിനിധ്യം അംഗീകരിക്കില്ലെന്ന സന്ദേശം ഏതാനും ബിഷപ്പുമാർ അറിയിച്ചെന്നും സൂചനയുണ്ട്.

കെപിസിസി അധ്യക്ഷനെ തിങ്കളാഴ്ചതന്നെ പ്രഖ്യാപിക്കുമെന്ന് ആരു പറഞ്ഞു? നേതാക്കന്മാർ തമ്മിൽ കാണുമ്പോൾ ചർച്ചകൾ നടക്കും. തീരുമാനമെടുക്കേണ്ട സമയത്ത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ പാർട്ടിക്ക് അറിയാം. നടന്ന ചർച്ചകളെപ്പറ്റി അറിയാതെ മാധ്യമങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ഇതുവരെ യോഗം ചേർന്നിട്ടില്ല.

കേരളത്തിലുണ്ടായ അസ്വാരസ്യത്തെക്കുറിച്ച് ഇന്നലെ നേരിൽക്കണ്ട എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോടു രാഹുൽ ഗാന്ധി ചോദിച്ചു. നേതൃമാറ്റം സംബന്ധിച്ചുയർന്ന ആശയക്കുഴപ്പത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിക്കും അതൃപ്തിയുണ്ട്.

ആന്റോ ആന്റണിയെ അധ്യക്ഷനാക്കുന്നതിൽ ശനിയാഴ്ചതന്നെ നേതൃത്വം ധാരണയിലെത്തിയിരുന്നു. പത്തനംതിട്ട എംപിയായ ആന്റോ, വേണുഗോപാലിന്റെ വിശ്വസ്തനാണ്. സുധാകരനുമായി ഖർഗെയും രാഹുലും നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുക്കാതിരുന്ന വേണുഗോപാൽ ഇന്നലെ പ്രഖ്യാപനം നടത്താമെന്നുറപ്പിച്ചാണ് കേരളത്തിൽനിന്നു ഡൽഹിയിലെത്തിയത്. എന്നാൽ, സുധാകരന്റെ നീക്കവും നേതൃമാറ്റത്തിൽ അതൃപ്തി അറിയിച്ചുള്ള പരാതികളും എത്തിയതോടെ കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞു.

ആന്റോയ്ക്കു പുറമേ സണ്ണി ജോസഫിനെയും റോജി എം.ജോണിനെയുമാണ് അവസാനഘട്ടത്തിൽ നേതൃത്വം പരിഗണിച്ചത്. സമുദായസമവാക്യങ്ങൾ മാറ്റിവച്ച് പി.സി.വിഷ്ണുനാഥിനെ പരിഗണിക്കണമെന്ന നിർദേശം പഴയ എ ഗ്രൂപ്പുകാരായ യുവനേതാക്കൾ നേതൃത്വത്തിനു മുന്നിൽ വച്ചിരുന്നു.

Advertisement