2025 മെയ് 05 തിങ്കൾകേരളീയം
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 18 ന് ശബരിമല ദര്‍ശനം നടത്തും. രാഷ്ട്രപതിഭവനില്‍ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നല്‍കി. ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശന ദിവസം വെര്‍ച്വല്‍ ക്യൂ ബുക്കിങില്‍ ഉള്‍പ്പെടെ ദേവസ്വം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. പല തവണ വിളിച്ചിട്ടും എം ആര്‍ അജിത് കുമാര്‍ ഫോണ്‍ എടുത്തില്ലെന്ന് ഡിജിപിയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ മന്ത്രി കെ രാജന്‍ മൊഴി നല്‍കി. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചതെന്നും മന്ത്രി പറഞ്ഞു.
തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ഇത്തവണയും താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരു നൂറ്റാണ്ടിലധികമായി റെയില്‍വേ തൃശൂര്‍ പൂരത്തിന് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്ന പതിവ് മുടക്കിയിട്ടില്ല. ഇതോടൊപ്പം അധിക സൗകര്യങ്ങളും റെയില്‍വേ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് മലയാളികളുടെ അഭിമാനമായ ലോകപ്രശസ്തമായ തൃശൂര്‍ പൂരം.
സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവര്‍ത്തകയുമാണ്. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.
കെ സുധാകരനെ മാറ്റാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോള്‍ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ദി ലെജന്‍ഡ് ഡോക്യുമെന്ററിയില്‍ സര്‍ക്കാരിന്റെ ഭരണ നേട്ടമാണ് ചിത്രീകരിക്കുന്നതെന്നും വ്യക്തിപൂജയല്ല ഡോക്യുമെന്ററിയിലുള്ളതെന്നും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍.
പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി ബിനു വര്‍ഗീസ് വ്യക്തമാക്കി. പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തില്‍ വെച്ച് പിടിയിലായത്.
പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കര്‍ഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകള്‍ മിരായയും എത്തിയത്. സ്ഥിരമുള്ള ചുരുക്കം സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം ഒപ്പം കൂട്ടിയായിരുന്നു പ്രിയങ്കയുടെ സന്ദര്‍ശനം.
കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം തുടങ്ങി. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അത്യാഹിത വിഭാഗം തുടങ്ങുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് പരാതിക്കാരനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍. കേസിലെ സിബിഐ എഫ് ഐ ആര്‍ മാത്രമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്.
എറണാകുളത്ത് ഇന്നലെ നടന്ന വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പിന്‍മാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് വലിയ എതിര്‍പ്പുയര്‍ന്നത്.
ഇടുക്കിയിലെ എന്റെ കേരളം പ്രദര്‍ശന മേളയില്‍ റാപ്പര്‍ വേടന് വീണ്ടും വേദിയൊരുക്കി സര്‍ക്കാര്‍. സര്‍ക്കാരിന്റെ 4-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയില്‍ വേടന്റെ പരിപാടി നടക്കാനിരുന്നത്. കഞ്ചാവ് കേസില്‍ പിടിയിലായതോടെ പരിപാടി റദ്ദാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. എന്‍എം വിജയനോട് എന്താണ് ചെയ്തത് അത് തന്നെയാണ് കുടുംബത്തോടും കോണ്‍ഗ്രസ് ചെയ്യുന്നതെന്നും കാണാനാകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കാത്തുനിന്നതെന്നും അവര്‍ പറഞ്ഞു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ വിവാദത്തില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അമ്മ സംഘടനയും ഫിലിം ചേംമ്പറും. ആരും പരാതിയുമായി സംഘടനകളെ സമീപിക്കാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ കൂടുതല്‍ അഭിപ്രായത്തിന് ഇല്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. അമ്മ സംഘടനയോ ഫിലിം ചേംമ്പറോ ഇക്കാര്യം ചര്‍ച്ചയ്ക്കെടുത്തിട്ടില്ല.
പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍.
പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിയാണ് എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ സഹോദരങ്ങള്‍ പിടിയില്‍. ജിഷ്ണു, വിഷ്ണു എന്നിവരെ കന്യാകുമാരിയില്‍ നിന്നാണ് പിടിയിലായത്.
പാലക്കാട് അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളികള്‍ തമ്മിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലില്‍ ഇന്നലെ വൈകിട്ടാണ് സംഭവം. ജാര്‍ഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
എറണാകുളം വടക്കന്‍ പറവൂര്‍ ചെറായി പാലത്തിന് മുകളില്‍ നിന്ന് ഇന്നലെ രാവിലെ പുഴയില്‍ ചാടിയ 18കാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുന്നംകുളം അകതിയൂര്‍ സ്വദേശി ഹിമയാണ് രാവിലെ പുഴയിലേക്ക് ചാടിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച എല്ലാ വീഴ്ചകളുടേയും ഉത്തരവാദിത്വം സന്തോഷത്തോടെ ഏറ്റെടുക്കാന്‍ താനൊരുക്കമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 1984 ല്‍ നടന്ന സിഖ് വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കോണ്‍ഗ്രസിന്റെ പങ്കിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
ദേശീയം
പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തമാണെന്നും മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകള്‍ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തു.
ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി. സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്ത്യ കുറച്ചു. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിലെ ഷട്ടര്‍ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് പ്രഖ്യാപിക്കും എന്നരീതിയില്‍ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങള്‍e പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാര്‍ത്ഥികളോടും സിബിഎസ്ഇ അഭ്യര്‍ത്ഥിച്ചു. റിസള്‍ട്ട് വരുന്ന തീയതി മുന്‍കൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
അനന്തനാഗിലെ വനമേഖലയില്‍ ഭക്ഷ്യവസ്തുക്കള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലില്‍ വനത്തിനുള്ളില്‍ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജന്‍സികള്‍.
അന്തർദേശീയം
പാക് ജവാനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി പാകിസ്ഥാന്‍. സുഖന്‍വാല ചെക്ക്പോസ്റ്റിനടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പാകിസ്ഥാന്‍ ആരോപിച്ചിട്ടുണ്ട്. ജവാനെ വിട്ടയക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു. ബി എസ് എഫിനോട് ഫ്ളാഗ് മീറ്റിംഗും ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടനില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് നാല് ഇറാനിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍. ഭീകരവാദ ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങള്‍ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നേരത്തെ തന്നെ വിലക്കിയ ഇന്ത്യ, ഇപ്പോള്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും ബിലാവല്‍ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഗായകന്‍ അതിഫ് അസ്ലമിന്റെയും അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് സാധ്യത.
15 മണിക്കൂര്‍ പത്രസമ്മേളനം നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. യുക്രൈന്‍ നേതാവ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ റെക്കോര്‍ഡാണ് മുയിസു തകര്‍ത്തതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വാര്‍ത്താസമ്മേളനം ആരംഭിച്ച മുയിസു, 15 മണിക്കൂര്‍ വാര്‍ത്താസമ്മേളനം തുടര്‍ന്നു.
ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈലാക്രമണം. യെമനില്‍നിന്ന് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ പതിച്ചു. മിസൈലാക്രമണത്തില്‍ ആറോളം പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കായികം
ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഒരു റണ്ണിന്റെ നാടകീയ ജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത 57 റണ്‍സെടുത്ത ആന്ദ്രെ റസലിന്റെ മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി 45 പന്തില്‍ 95 റണ്‍സടിച്ച ക്യാപ്റ്റന്‍ റിയാന്‍ പരാഗ് പൊരുതിയെങ്കിലും രാജസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. ഇതിനിടെ തുടര്‍ച്ചയായ ആറ് പന്തുകളില്‍ ആറ് സിക്സ് പറത്തി റിയാന്‍ പരാഗ് ചരിത്രം സൃഷ്ടിച്ചു.
ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ബാറ്റര്‍ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ നേടുന്നത്. മൊയീന്‍ അലിക്കെതിരെ അഞ്ചും വരുണ്‍ ചക്രവര്‍ത്തിക്കെതിരെ ഒരു സിക്സും പറത്തായാണ് റിയാഗ് പരാന്‍ ചരിത്രം സൃഷ്ടിച്ചത്.
ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 37 റണ്‍സിന്റെ ജയവുമായി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് പഞ്ചാബ് കിംഗ്സ്.
ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 48 പന്തില്‍ 91 റണ്‍സെടുത്ത് പ്രങ്സിമ്രാന്‍ സിംഗിന്റെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലക്നൗവിന് 40 പന്തില്‍ 74 റണ്‍സെടുത്ത ആയുഷ് ബദോനിയും 24 പന്തില്‍ 45 റണ്‍സെടുത്ത അബ്ദുള്‍ സമദും മികച്ച പ്രകടനം പുറത്തെടുത്തിട്ടും പഞ്ചാബിന്റെ ജയം തടയാനായില്ല.





