കണ്ണൂർ. സെൻട്രൽ ജയിലിൽ മൊബൈൽ ഫോണുകൾ പിടികൂടിയ സംഭവത്തിൽ പൊലീസ് ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ്. ഫോണുകൾ എങ്ങനെ ജയിലിൽ എത്തുന്നുവെന്നതിൽ ചില വിവരങ്ങൾ ലഭിച്ചെന്നും കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ ജയിലിൽ ഫോണുകൾ പിടികൂടിയതുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തത്
എപ്രിൽ മാസത്തിൽ മാത്രം രണ്ട് കേസുകളിലായി അഞ്ച് മൊബൈൽ ഫോണുകളാണ് സെൻട്രൽ ജയിലിൽ പിടികൂടിയത്. സെല്ലുകളിൽ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ വേറെയും കണ്ടെത്തിയിരുന്നു. നാല് മാസത്തെ കണക്കെടുത്താൽ ഒമ്പത് കേസുകളിലായി 15 ഫോണുകൾ പിടികൂടി. എങ്ങനെയാണ് ജയിലിലേക്ക് ഫോണുകൾ എത്തുന്നത്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്
മതിലിന് പുറത്തുനിന്ന് ജയിൽ വളപ്പിലേക്ക് ഫോണുകൾ എറിഞ്ഞുകൊടുക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് കമ്മീഷണർ.
സെല്ലുകളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് ജയിൽ അധികൃതരുടെ തീരുമാനം. ഫോണുകൾ ജയിലിൽ എത്തിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്നതും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്