2025 മെയ് 04 ഞായർ
BREAKING NEWS
തിരുവനന്തപുരം പട്ടത്ത് കാറും ഓട്ടോയും തമ്മിലിടിച്ച് ഓട്ടോറിക്ഷാ തീപിടിച്ച് ശിവകുമാർ എന്നയാൾ മരിച്ചു.4 പേർക്ക് പരിക്ക്.
തിരുവനന്തപുരം അബൂരിയിൽ മദ്യലഹരിയിലുണ്ടായ വഴക്കിനിടെ അച്ഛൻ മകനെ കുത്തി കൊന്നു
മനോജ് (28) മരിച്ചു.അച്ഛൻ വിജയൻ പോലീസ് കസ്റ്റഡിയിൽ
ഇന്ത്യക്കെതിരെ അണുവായുധം ഉപയോഗിക്കുമെന്ന് ഭീഷണിയുമായി റഷ്യയിലെ പാക് അംബാസിഡർ
പഹൽഗാം ആക്രമണത്തിന് പിന്നിൽ ലക്ഷക്കർ ഭീകരരെന്ന് ഇൻ്റലിജൻസ് വകുപ്പ്

കോഴിക്കോട് ബേപ്പൂരിൽ തമിഴ്നാട് സ്വദേശി സെൽവം എന്ന മത്സ്യതൊഴിലാളി ചാലിയാർ പുഴയിൽ വീണു
കേരളീയം
കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ സാങ്കേതിക അന്വേഷണം തുടങ്ങിയെന്ന് മന്ത്രി വീണ ജോര്‍ജ്ജ്. സംഭവം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് അന്വേഷിക്കുന്നുവെന്നും പിഡബ്ല്യുഡി ഇക്ട്രിക്കല്‍ വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്നതിനു പിന്നാലെ നാല് പേര്‍ മരിച്ചത് പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേപ്പാടി സ്വദേശി നസീറയുടെ മരണം വിഷം അകത്തു ചെന്നുണ്ടായതാണെന്നാണ് റിപ്പോര്‍ട്ട്. മരിച്ച മറ്റ് 3 പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, മേപ്പയ്യൂര്‍ സ്വദേശി ഗംഗാധരന്‍, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേര്‍.
ഹൈവേ വികസനത്തിനായി വസ്തു ഏറ്റെടുത്തതിലെയും പുനരധിവാസ ഫണ്ട് അനുവദിച്ചതിലെയും ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ സംസ്ഥാന തല മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ അധിഗ്രഹണ്‍ എന്ന പേരിലാണ് പരിശോധനകള്‍ നടക്കുന്നത്.

കെപിസിസി നേതൃമാറ്റത്തിലെ തീരുമാനം രാഹുല്‍ ഗാന്ധിക്കും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കും വിട്ട് കോണ്‍ഗ്രസ്. അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് തന്നോട് പറഞ്ഞിട്ടില്ലെന്നും ഏത് തീരുമാനവും അംഗീകരിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.
പൊലീസ് സേനാംഗങ്ങളില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യ തടയാന്‍ സേനയുടെ അംഗബലം കാലോചിതമായി പരിഷ്‌ക്കരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. ക്വാണ്ടം കമ്പ്യൂട്ടിംഗ്, എഡ്ജ് കമ്പ്യൂട്ടിംഗ്, ജനറേറ്റീവ് എ.ഐ. തുടങ്ങിയ സാങ്കേതികവിദ്യകള്‍ ലഭ്യമായിട്ടും പൊലീസിലെ പല കാര്യങ്ങളും പരമ്പരാഗതമായ രീതിയിലാണ് നടക്കുന്നതെന്ന് കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ വിശദമായ ഉത്തരവില്‍ പറയുന്നു.
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിലെ വാക്പോരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാജീവ് ചന്ദ്രശേഖര്‍ നടത്തുന്ന കാട്ടിക്കൂട്ടല്‍ കണ്ടാല്‍ ആരെയാണ് ഡോക്ടറുടെ അടുത്തേക്ക് പറഞ്ഞയക്കേണ്ടത് എന്നറിയാമെന്നും ദേശീയതലത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടര്‍മാരുടെ പാനലിനെ വെക്കാവുന്നതാണെന്നും റിയാസ് പറഞ്ഞു.
സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയില്‍ പൊട്ടിത്തെറി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ ആണ് ഭിന്നത. സംസ്ഥാന ജനറല്‍ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി. നാലുമാസമായി ജനറല്‍ സെക്രട്ടറി യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ഡോക്യുമെന്ററിയും വരുന്നു. സെക്രട്ടറിയേറ്റിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് പിണറായി ദി ലജന്‍ഡ് എന്ന പേരില്‍ ഡോക്യുമെന്ററി നിര്‍മ്മിക്കുന്നത്. സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
തലശ്ശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബിഹാര്‍ ദുര്‍ഗാപുര്‍ സ്വദേശി ആസിഫ്, പ്രാണപുര്‍ സ്വദേശി സാഹബൂല്‍ എന്നിവരാണ് അറസ്റ്റിലായത്.
തലയില്‍ ചക്ക വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. പറപ്പൂര്‍ സ്വദേശി കുഞ്ഞലവിയുടെ മകള്‍ ആയിശ തസ്നിയാണ് മരിച്ചത്. വീട്ടു മുറ്റത്ത് കളിക്കുന്നതിനിടെ ആയിരുന്നു അപകടം. തലയില്‍ ചക്ക വീഴുകയായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. കുട്ടികള്‍ പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കല്‍തൂണും കുഞ്ഞിന്റെ ശരീരത്തിലേക്ക് പതിക്കുകയായിരുന്നു.
വയനാട്ടില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശിയായ കീരിരകത്ത് വീട്ടില്‍ കെ ഫസല്‍, തളിപറമ്പ് സ്വദേശിനിയായ കെ ഷിന്‍സിത എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്.
ഓപ്പറേഷന്‍ ഡി ഹണ്ടില്‍ സംസ്ഥാന വ്യാപക പരിശോധ. പ്രത്യേക പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. 116 പേരെ അറസ്റ്റ് ചെയ്തു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വെച്ചതിന് 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
കോഴിക്കോട്ട് മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. മലപ്പുറം തിരൂര്‍ രാരംപറമ്പില്‍ വീട്ടില്‍ അജയ് ആര്‍.പി. (25) ആണ് പിടിയിലായത്. 251.78 ?ഗ്രാം മെത്താംഫിറ്റമിന്‍.ഇയാളുടെ പക്കല്‍നിന്ന് കണ്ടെടുത്തു.
ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രവിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നടപടി.
കോട്ടയം ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളായ അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ക്കായി ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്.
ദേശീയം
സിന്ധുനദീജലം തടയുന്ന ഏതു സംവിധാനത്തേയും തകര്‍ക്കുമെന്ന പ്രകോപന പരാമര്‍ശവുമായി പാകിസ്ഥാന്‍. സിന്ധുനദീജല കരാര്‍ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുമെന്നും വെള്ളം വെള്ളം തടയാനായി നിര്‍മിക്കുന്ന ഡാം അടക്കമുള്ള എന്ത് സംവിധാനവും പാക്കിസ്ഥാന്‍ സേന തകര്‍ക്കുമെന്നുമാണ് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രതികരണം.
പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് കടക്കുന്നതിന് വിലേക്കേര്‍പ്പെടുത്തി രാജ്യം. പാകിസ്ഥാനില്‍ നിന്നു വരുന്ന ഇറക്കുമതികള്‍ക്ക് കപ്പലുകള്‍ രാജ്യത്തിനകത്തേക്ക് കടക്കുന്നത് നിരോധിച്ചു. ഇന്ത്യ വഴി പാക് ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുന്നത്.
പാകിസ്ഥാനില്‍ പോയി ചാവേര്‍ ആക്രമണത്തിന് തയ്യാറാണെന്ന് കര്‍ണാടക മന്ത്രി ബി സെഡ് സമൂര്‍ അഹമ്മദ് ഖാന്‍. ബോംബ് ധരിച്ച് പാകിസ്ഥാനില്‍ പോയി ചാവേറാകാന്‍ തയ്യാറാണെന്നും ഇന്ത്യക്ക് പാകിസ്ഥാനെതിരെ യുദ്ധം ചെയ്യേണ്ടി വന്നാല്‍ താന്‍ പോരാടാന്‍ തയ്യാറാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാജസ്ഥാനിലെ ഇന്ത്യ പാക് അതിര്‍ത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഭാഗത്തേക്ക് കടയ്ക്കാന്‍ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചതിന് സിആര്‍പിഎഫ് ജവാനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജമ്മു സ്വദേശി മുനീര്‍ അഹമ്മദിനെയാണ് സേനയില്‍ നിന്ന് പിരിച്ചുവിട്ടത്. ജവാന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഹാനികരവും എന്ന് കണ്ടെത്തിയാണ് പിരിച്ചുവിട്ടത്.
ലഹരിമരുന്ന് കടത്തിയതിന് ഇന്തോനേഷ്യയില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് വധശിക്ഷ. ലെജന്‍ഡ് അക്വേറിയസ് കാര്‍ഗോ കപ്പലില്‍ 106 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് കടത്തിയതിന് കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് തമിഴ്‌നാട്ടുകാരായ രാജു മുത്തുകുമാരന്‍, സെല്‍വദുരൈ ദിനകരന്‍, ഗോവിന്ദസാമി വിമല്‍കണ്ഠന്‍ എന്നിവര്‍ അറസ്റ്റിലായത്. കഴിഞ്ഞ മാസം, മൂവര്‍ക്കും വധശിക്ഷ വിധിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഡല്‍ഹിയില്‍ ശനിയാഴ്ച വൈകീട്ടാണ് കൂടിക്കാഴ്ചഭീകരാക്രമണത്തിനുശേഷമുള്ള സാഹചര്യങ്ങള്‍ മോദിയും ഒമര്‍ അബ്ദുള്ളയും തമ്മില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മംഗളൂരുവില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടുപേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അറസ്റ്റ് സംബന്ധിച്ച് പോലീസ് ഔദ്യോഗിക പ്രതികരണം ഉടന്‍ നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്തർദേശീയം
പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരര്‍ വിമാനത്തില്‍ ഉണ്ടെന്ന സംശയത്തില്‍ ചെന്നൈ-കൊളംബോ വിമാനത്തില്‍ പരിശോധന. 6 ഭീകരര്‍ ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊളംബോ വിമാനത്താവളത്തില്‍ വിശദമായ പരിശോധന നടത്തിയത്.
1972 ലെ സിംല കരാറിലെയും 1999 ലെ ലാഹോര്‍ പ്രഖ്യാപനത്തിലെയും വ്യവസ്ഥകള്‍ അനുസരിച്ച് ദില്ലിയും ഇസ്ലാമാബാദും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ രാഷ്ട്രീയവും നയതന്ത്രപരവുമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
അന്താരാഷ്ട്ര നാണയ നിധിയിലെ രാജ്യത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്‌മണ്യത്തെ പിന്‍വലിച്ച് ഇന്ത്യ. എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ ഇനിയും ആറ് മാസം കാലാവധി ശേഷിക്കെയാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ചേരാനിരിക്കെയാണ് നടപടി.
ഓസ്‌ട്രേലിയയിലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന് അധികാരത്തുടര്‍ച്ച. 150 അംഗ പാര്‍ലമെന്റില്‍ അല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടി എണ്‍പത്തഞ്ചിലേറെ സീറ്റുകളാണ് നേടിയത്. പീറ്റര്‍ ഡറ്റന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റിവ് സഖ്യത്തിന് വെറും 35 സീറ്റുകളാണ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ 21 വര്‍ഷത്തിനു ശേഷമാണു ഒരു പ്രധാനമന്ത്രിക്ക് ജനം അധികാരത്തുടര്‍ച്ച നല്‍കുന്നത്.
കായികം
ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 2 റണ്ണിന് തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 62 റണ്‍സെടുത്ത വിരാട് കോലിയുടേയും 55 റണ്‍സെടുത്ത ജേക്കബ് ബെതലിന്റേയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 14 പന്തില്‍ 53 റണ്‍സെടുത്ത റൊമാരിയോ ഷെപ്പേര്‍ഡിന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു.
കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്തില്‍ 4 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താന്‍ ശിവം ദുബെയ്ക്ക് കഴിഞ്ഞില്ല.