തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും. വൈകീട്ട് ഏഴിനാണ് സാമ്പിൾ വെടിക്കെട്ട്. അവധി ദിവസമായതിനാല്‍ ഇത്തവണ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഇത്തവണയും വൈവിധ്യങ്ങളും സസ്‌പെന്‍സുകളും നിറഞ്ഞ സാമ്പിള്‍ വെടിക്കെട്ടിനായാണ് പൂര പ്രേമികൾ കാത്തിരിക്കുന്നത്. ഇത്തവണ തിരുവമ്പാടിയാണ് വെടിക്കെട്ടിന് തിരി കൊളുത്തുക. തിരുവമ്പാടിക്ക് വേണ്ടി മുണ്ടത്തിക്കോട് പി എം സതീഷും പാറമേക്കാവിനു വേണ്ടി ബിനോയ് ജേക്കബുമാണ് വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
വെടിക്കെട്ട് തുടങ്ങും മുന്‍പേ റൗണ്ടിലെ മൂന്ന് പ്രകാശഗോപുരങ്ങളും കണ്‍തുറക്കും. നില അമിട്ടുകള്‍ മുതല്‍ ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴി മിന്നി, ഓലപ്പടക്കങ്ങള്‍ എന്നിവയൊക്കെയായി പ്രധാന വെടിക്കെട്ടിന്റെ അതേ മാതൃകയിലാണ് ഇത്തവണത്തെ സാമ്പിള്‍ വെടിക്കെട്ടും നടക്കുക. തൃശ്ശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ചമയ പ്രദര്‍ശനങ്ങളും ഇന്ന് ആരംഭിക്കും.