പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിൽ സംഭവം. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഏഴ്ആഴ്ച ഗർഭിണിയാണ് എട്ടാം ക്ലാസുകാരി.
വയറ് വേദനയെ തുടർന്ന് റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. സ്റ്റേഷനിൽ വിവരം കിട്ടിയതിന് പിന്നാലെ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെത് വരുകയാണ്. കുട്ടിക്ക് കൗൺസലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു. ലാബ് അധികൃതർ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ ഇടപെട്ട് നടപടികൾ വേഗത്തിലാക്കുകയായിരുന്നു.
പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അച്ഛൻറെ അറസ്റ്റ് രേഖപ്പെടുത്തി. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായെന്നാണ് പൊലീസ് കണ്ടെത്തൽ. ഭയമൂലം കുട്ടി പീഡനവിവരം ആരോടും തുറന്നുപറഞ്ഞില്ല. കട്ടപ്പന സ്വദേശിയായ പ്രതി 14 വർഷം മുൻപാണ് പെൺകുട്ടിയുടെ അമ്മയ്ക്കൊപ്പം താമസം തുടങ്ങിയത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.