വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം: പോര് തുടർന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ

474
Advertisement

തിരുവനന്തപുരം:കേരളത്തിൻ്റെ സ്വപ്ന പദ്ധതി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി കമ്മീഷന്‍ ചെയ്തത്. പദ്ധതിയുടെ നേട്ടങ്ങളും സാധ്യതകളും ഉയര്‍ത്തിക്കാട്ടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വിഎന്‍ വാസവന്‍, എംപിമാരായ ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, എംഎല്‍എ എം വിന്‍സന്റ് മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് ഭരണ പ്രതിപക്ഷ നേതാക്കൾ പറഞ്ഞ ചില പ്രസ്താവനകളിൽ ശ്രദ്ധേയമായ ചിലത് വായനക്കാർക്കായി ചുവടെ കൊടുക്കുന്നു.

??സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന വിഴിഞ്ഞം തുറമുഖത്തേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിയ പ്രധാനമന്ത്രി, പദ്ധതി പ്രദേശം നടന്നുകണ്ട ശേഷമാണ് വേദിയിലേക്ക് എത്തിയത്. ഇവിടെ വച്ച് വേദിയിലുണ്ടായിരുന്ന മന്ത്രിമാരെയും എംപിമാരെയും എംഎല്‍എമാരെയും കണ്ട അദ്ദേഹം, സദസിനെ അഭിവാദ്യം ചെയ്തു. ആര്‍പ്പുവിളിച്ചാണ് സദസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. പിന്നീട് അദാനി ഗ്രൂപ് ചെയര്‍മാന്‍ ഗൗതം അദാനി നേരിട്ടെത്തി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു.

??വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ തുറമുഖമന്ത്രി വിഎന്‍ വാസവന്റെ പ്രസംഗം ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടത് സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്നത് നല്ല കാര്യമെന്നും കമ്മ്യൂണിസ്റ്റ് മന്ത്രി അദാനി തങ്ങളുടെ പങ്കാളിയാണെന്ന് പറയുന്നതാണ് മാറ്റമെന്നും മോദി പറഞ്ഞു. അദാനിയെ പുകഴ്ത്തിയ മോദി, വിഴിഞ്ഞം തുറമുഖം ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുമെന്നും പരിഹസിച്ചു.

??വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയില്‍ കശ്മീര്‍ ഭീകരാക്രമണം പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെ അതും നമ്മള്‍ നേടിയെടുത്തു. അഭിമാനനിമിഷമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

??വിഴിഞ്ഞം തുറമുഖം കമ്മീഷനിങിന്റെ സ്വാഗത പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. കാലം കാത്തുവെച്ച കര്‍മ്മയോഗിയെന്നും വിഴിഞ്ഞം തുറമുഖത്തിന്റെ ശില്‍പിയെന്നും പറഞ്ഞാണ് പിണറായി വിജയനെ മന്ത്രി വിഎന്‍ വാസവന്‍ സ്വാഗതം ചെയ്തത്. ചരിത്ര നിമിഷത്തിനാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ വിഎന്‍ വാസവന്‍ പറഞ്ഞു.

??വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. താന്‍ ചുമതലയേറ്റത് നിരവധി കേസുകള്‍ തടസം നില്‍ക്കുന്ന സമയത്തായിരുന്നുവെന്നും വിഭവസമാഹരണവും വെല്ലുവിളിയായിരുന്നുവെന്നും എന്നാല്‍ എല്ലാം ഇന്ന് മാറിയെന്നും ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ട്രയല്‍ റണ്‍ തുടങ്ങിയ ശേഷം മാത്രം 300 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് ജിഎസ്ടിയായി എത്തിയെന്നും വിഴിഞ്ഞം രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

??വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഉമ്മന്‍ ചാണ്ടി ഇന്നില്ലെങ്കിലും മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണെന്നും വിഴിഞ്ഞം തുറമുഖത്തിന് ആശംസകള്‍ നേര്‍ന്ന ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം കുറിച്ചു.

??വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് ചടങ്ങില്‍നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിട്ടുനില്‍ക്കുന്നതില്‍ പ്രതികരിച്ച് തുറമുഖ വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. പ്രധാനമന്ത്രിയുടെ ഓഫീസാണ് ആരൊക്കെയാണ് വേദിയില്‍ പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതെന്നും ഗവര്‍ണര്‍ക്ക് പോലും പ്രസംഗിക്കാന്‍ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റേത് വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയ ലിസ്റ്റ് അടക്കം കാണിച്ചുകൊണ്ടായിരുന്നു വിഎന്‍ വാസവന്റെ പ്രതികരണം.

??വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുന്‍ തുറമുഖ മന്ത്രി കെ ബാബു. ആര് അവകാശവാദം ഉന്നയിച്ചാലും പദ്ധതിയുടെ മാതൃത്വത്തെ കുറിച്ച് ഒരു സംശയവുമില്ലെന്നും അതില്‍ കേരളം നന്ദിയോടെ അനുസ്മരിക്കുന്നത് ഉമ്മന്‍ചാണ്ടിയെയാണെന്നും 1000 ദിവസംകൊണ്ട് പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ച പദ്ധതിയാണ് 9 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.

??സംസ്ഥാനത്തിന്റെ വികസന കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് രാഷ്ട്രീയ മുതലെടുപ്പെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ വിമര്‍ശനം. ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിച്ച രീതിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കുഞ്ഞാണ് വിഴിഞ്ഞവുമെന്ന അവകാശവാദമുന്നയിച്ചാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിക്കുന്നത്.

??വിഴിഞ്ഞം പദ്ധതി ഉദ്ഘാടനത്തില്‍ സംസാരിക്കാന്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും മാത്രം അവസരമെന്നതിനെ വിമര്‍ശിച്ച് കെ.മുരളീധരന്‍. പ്രധാനമന്ത്രിക്ക് താന്‍ ഇല്ലെങ്കില്‍ ഇന്ത്യ അപ്രത്യക്ഷം ആയേനെ എന്ന് പ്രസംഗിക്കാം. പിണറായിക്ക് താന്‍ ഇല്ലെങ്കില്‍ കേരളം ഉണ്ടാക്കാന്‍ പരശുരാമന്‍ വീണ്ടും മഴു ഏറിയണമെന്ന് പറയാം. എതിര്‍ ശബ്ദം ഇരുവരും ആഗ്രഹിക്കുന്നില്ല. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നതുപോലെയാണ് ഇരുവരും. മോദിക്ക് യോഗി ആദിത്യനാഥ് പോലും ഇത്രയ്ക്ക് മാച്ച് ആകില്ലെന്നും അദ്ദേഹം പരിഹസിച്ചു.

??വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യമായത് പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ള ഇടപെടലിന്റെ ഫലമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം ആര്‍ക്കെങ്കിലും നല്‍കണമെങ്കില്‍ അത് ഇകെ നായനാര്‍ക്കാണ് നല്‍കേണ്ടതെന്നും വിഴിഞ്ഞം പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചിട്ടില്ലെന്നും പക്ഷേ ഇടത് സര്‍ക്കാര്‍ ഇല്ലായിരുന്നെങ്കില്‍ വിഴിഞ്ഞം നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

?? കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ഇന്ന് ചരിത്ര ദിവസമാണ് എന്ന് ചാണ്ടി ഉമ്മന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നല്‍കുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തതെന്നും പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Advertisement