തിരുവനന്തപുരം:കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ഒട്ടേറെ വാദപ്രതിവാദങ്ങൾക്കൊടുവിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഒരു സംസ്ഥാനം മുൻകൈ എടുത്ത് ഒരു തുറമുഖം പൂർത്തിയാക്കുന്നത് രാജ്യത്ത് ആദ്യമാണന്ന സന്ദേശം കൂടി കേരളം രാഷ്ട്രത്തിന് നൽകും.എൽ ഡി എഫ് സർക്കാരിൻ്റെ പത്താം വാർഷികത്തിൽ രാജ്യത്തിന് സമർപ്പിക്കുന്ന പദ്ധതി സാമ്പത്തിക വളർച്ചയ്ക്ക് പുതിയ ദിശാബോധം നൽകുകയും , കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്കാകർഷിക്കുന്ന കവാടമായി വിഴിഞ്ഞം മാറുകയും ചെയ്യും.
തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി രാവിലെ 11ന് നിര്‍വഹിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍, മന്ത്രി വി.എന്‍. വാസവന്‍, എം പിമാരായ ശശി തരൂര്‍ ,അടൂർ പ്രകാശ്, എ എ റഹിം, എം വിൻസെൻ്റ് എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, കരൺ അദാനി, ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്നലെ വൈകീട്ട് 7-50 ന് തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിലെത്തിയ പ്രധാനമന്ത്രി രാജ്ഭവനിലായിരുന്നു വിശ്രമിച്ചത്. ഇന്ന് രാവിലെ 9.30-ന് രാജ്ഭവനില്‍നിന്ന് പാങ്ങോട് സൈനികകേന്ദ്രത്തിലേക്കും അവിടെനിന്ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞം തുറമുഖത്തുമെത്തും.
10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും. തുടര്‍ന്ന് തുറമുഖം സന്ദര്‍ശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. തിരികെ ഹെലികോപ്റ്ററില്‍ പാങ്ങോട് എത്തി രാജ്ഭവനിലേക്ക് പോകും. 12.30-ന് ഹൈദരാബാദിലേക്കുപോകും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.12.30 വരെ ഗതാഗത നിയന്ത്രണവുമുണ്ട്.