സർക്കാർ സമ്മർദ്ദത്തിന് വഴങ്ങാതെ മല്ലികാ സാരഭായ്: ആശമാരുടെ പ്രതിഷേധത്തിൽ ഭാഗമായി; പരിപാടി ഉദ്ഘാടനം ചെയ്തു

322
Advertisement

തൃശ്ശൂർ: ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് ചാൻസലറെ പിൻവലിപ്പിക്കാൻ സർക്കാർ സമ്മർദ്ദം ചെലുത്തിയിരുന്നു. ആൻസി എന്ന ആശാവർക്കളുടെ അക്കൗണ്ടിലേക്കാണ് മല്ലിക സാരാഭായി 1000 രൂപ ഓണറേറിയമായി അയച്ചത്.

തൃശ്ശൂരിൽ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആശമാർക്ക് ഓണറേറിയം പരിപാടിയിൽ ഓൺലൈനായി സംബന്ധിക്കുന്നതിൽ നിന്നാണ് മല്ലികാ സാരാഭായിയെ വിലക്കാൻ ശ്രമിച്ചത്. ചാൻസിലറെന്നാൽ മിണ്ടാതിരിക്കണോ എന്ന ചോദ്യമുയർത്തിയ മല്ലികാ സാരാഭായി, ഫേസ്ബുക്കിൽ പ്രതിഷേധം അറിയിച്ചിരുന്നു.

മല്ലികാ സാരാഭായിക്കു നേരെയുണ്ടായ സമ്മർദ്ദം സങ്കടകരമെന്ന് സാറാ ജോസഫ് പ്രതികരിച്ചു. ശൈലജ മിണ്ടണ്ട ശ്രീമതി മിണ്ടണ്ട എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കുന്നവരുടെ സമരമല്ല ആശാ സമരം. പേടിച്ച് ഒളിച്ചിരിക്കാൻ പറ്റുന്ന തീപ്പന്തമല്ല. മല്ലിക സാരാഭായിയുടെ നേർക്ക് ഉണ്ടാകുന്ന വിദ്വേഷം ഔദ്യോഗികം അല്ലാതിരിക്കട്ടെ. സിവിൽ സമൂഹത്തിന്റെ പ്രതികരണമാണ് വേണ്ടത്. സമരം നീട്ടിക്കൊണ്ട് പോകരുതായിരുന്നു. സർക്കാർ ആശമാരുടെ ആവശ്യം പരിഗണിച്ച് സമരം അവസാനിപ്പിക്കണം. അല്ലെങ്കിൽ ആശമാർ സമരം നിർത്തി പോകണം. ഇതു രണ്ടും ഉണ്ടാകാത്ത കാലം പൊതു സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകും. അത്തരം പ്രതികരണമാണ് ആശ മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരത്തിലൂടെ ഉണ്ടാകുന്നത്. ഇത് സർക്കാരിനെ അട്ടിമറിക്കാനുള്ള സമരമല്ല. മല്ലികാ സാരഭായിക്ക് നേരെ ഉണ്ടാകുന്ന ഈ പ്രതികരണങ്ങളും ശരിയല്ല. സർക്കാരിന് എതിരായുള്ള നീക്കമല്ല ഇത്. സമരം ചെയ്യുന്ന സ്ത്രീകളോടുള്ള ഐക്യദാർഢ്യമാണെന്നും സാറാ ജോസഫ് വ്യക്തമാക്കി.

Advertisement