തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കുടുംബസമേതം പോയതിൽ മാധ്യമങ്ങളോട് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻ്റെ കുടുംബമായതിനാലാണ് അവരെ കൂടെക്കൂട്ടിയതെന്നും ഇതിന് മുമ്പും കൂടെക്കൂട്ടിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിഴിഞ്ഞം സന്ദർശന സമയത്ത് മകളേയും പേരക്കുട്ടിയേയും ഒപ്പം കൂട്ടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൻതോതില്‍ വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലുള്ളയാത്രയിലും വിമർശനം ഉയർന്നിരുന്നു. തുടർന്ന് വാർത്താ സമ്മേളനത്തില്‍ വെച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘എന്റെ മകളും മകളുടെ കുട്ടിയും ആയതുകൊണ്ടാണ് എന്റെ കൂടെ ഉണ്ടായത്. അത് സ്വാഭാവികമാണ്. ആ കുട്ടി ചെറുതായിരിക്കുമ്പോള്‍ തന്നെ ചില എക്സിബിഷനുകളില്‍ പോകുമ്പോള്‍ ഞാൻ എടുത്തുനടന്നത് നിങ്ങള്‍ കണ്ടതല്ലേ. വിഴിഞ്ഞത്തേക്ക് പോയത് അവിടത്തെ കാര്യങ്ങള്‍ കാണാനാണ്. ചിലർ ഉന്നയിച്ചത് ഈ കാറില്‍ വരണമായിരുന്നോ എന്നാണ്? ഞാൻ ആ കാറില്‍ തന്നെ അവരെ കൂട്ടി എന്ന് മാത്രേയുള്ളൂ. വിഴിഞ്ഞത്ത് പ്രധാനമന്ത്രിയുടെ സുരക്ഷയല്ല വിലയിരുത്തിയത്. ശശി തരൂർ അവിടെ പോയില്ലേ. ശശി തരൂർ പോയിട്ട് പ്രധാനമന്ത്രിയുടെ സുരക്ഷയാണോ വിലയിരുത്തിയത്. അത് വിലയിരുത്താൻ പ്രത്യേക സംവിധാനങ്ങളില്ലേ?’, മുഖ്യമന്ത്രി ചോദിച്ചു.
‘വിഴിഞ്ഞത്ത് ചെന്നപ്പോഴല്ലേ ആശ്ചര്യം മനസ്സിലായത്. മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ട ചെറിയ പെണ്‍കുട്ടികള്‍ ക്രെയിൻ ഉപയോഗിച്ച് കണ്ടെയിനർ ഓപ്പറേറ്റ് ചെയ്യുന്നു. കപ്പലിന്റെ നീക്കങ്ങള്‍ അവര് നിയന്ത്രിക്കുന്നു. നമ്മുടെ കുട്ടികള്‍ എത്രമാത്രം കഴിവിലേക്ക് എത്തി എന്ന് അത് കണ്ടതുകൊണ്ടാണ് മനസ്സിലായത്. അങ്ങനെയുള്ള കാര്യങ്ങളാണ് അവിടെ കണ്ടത്. അതല്ലാതെ മറ്റു ഔദ്യോഗിക കാര്യങ്ങള്‍ ചർച്ച ചെയ്യാനല്ല അവിടെ പോയത്’, അദ്ദേഹം
കൂട്ടിച്ചേർത്തു.
വിഴിഞ്ഞം ഉദ്ഘാടന പരിപാടിയില്‍ പ്രതിപക്ഷ നേതാവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന ആരോപണത്തിലും അദ്ദേഹം മറുപടി പറഞ്ഞു. ‘പരിപാടിയില്‍ പ്രതിപക്ഷ നേതാവ് ഇല്ല എന്ന് പറഞ്ഞ് വാർത്തകള്‍ ഉണ്ടായിരുന്നു. അദ്ദേഹം പരിപാടിയില്‍ ഉണ്ട് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായല്ലോ. പരിപാടിയുടെ കാര്യം സർക്കാരല്ല തീരുമാനിക്കുന്നത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയാകുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി അംഗീകരിച്ചതിന് ശേഷമാണ് ലിസ്റ്റില്‍ അന്തിമരൂപം വരിക. അത് ഇപ്പോഴാണ് വന്നത്. അതില്‍ പ്രതിപക്ഷനേതാവും ഉണ്ട്. അദ്ദേഹം പങ്കെടുക്കാതിരിക്കാൻ സാധാരണഗതിയില്‍ പ്രശ്നമൊന്നും കാണുന്നില്ല. ക്രെഡിറ്റിന്റെ പ്രശ്നം ആണെങ്കില്‍ അത് ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണ്. പ്രതിപക്ഷ നേതാവിന്റെ പേര് സർക്കാർ അങ്ങോട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങള്‍ ഏതായാലും അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നു. ഇനിയും അദ്ദേഹത്തിന് മനസ്സ് മാറ്റി പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കല്ലിട്ടത് കൊണ്ട് മാത്രം കപ്പൽ വരില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നല്‍കിയ ലിസ്റ്റില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ പേര് ഉണ്ടായിട്ടില്ലെന്നും സർക്കാർ നല്‍കിയത് ജനപ്രതിനിധികളുടെ ലിസ്റ്റ് മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.