കൊച്ചി: പുലിപ്പല്ല് കൈവശം വെച്ചെന്ന് കേസിൽ വേടന് കോടതി ജാമ്യം അനുവദിച്ചു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വനം വകുപ്പിൻറെ വാദങ്ങൾ തള്ളിയ കോടതി റാപ്പർ വേടന് ജാമ്യം അനുവദിക്കുകയായിരുന്നു. ലഹരി പരിശോധനയ്ക്കിടെ വേടൻ ധരിച്ചിരുന്ന മാലയിൽ നിന്ന് കണ്ടെത്തിയ പുലിപ്പല്ലാണ് കേസിനാധാരം.
പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചത് ആണെന്നാണ് വേടന്റെ വിശദീകരണം. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത വേടനെ കോടനാട് റേഞ്ച് ഓഫിസ് പരിധിയിലെ മേയ്ക്കപ്പാല സ്റ്റേഷനിൽ കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് വനം വകുപ്പ് വേടനെ കോടതിയിൽ ഹാജരാക്കിയത്.
വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
പുലിപ്പല്ല് സമ്മാനമായി ലഭിച്ചതാണെന്ന് വാദം വേടൻ കോടതിയിൽ ആവർത്തിച്ചു. സമ്മാനം ലഭിച്ചപ്പോൾ പുലിപ്പല്ലാണെന്ന് അറിയിലായിരുന്നു. അറിഞ്ഞിരുന്നെന്നെങ്കിൽ സമ്മാനം നിരസിക്കുമായിരുന്നെന്നും വേടൻ കോടതിയിൽ പറഞ്ഞു. അതേസമയം പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വിവാദങ്ങൾക്കിടെ, വേടൻറെ പുതിയ ആൽബം റിലീസ് ചെയ്തു. ‘മോണോലോവ’ എന്ന ആൽബമാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഉടൻ റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുതിയ ആൽബം പുറത്തിറക്കിയിരിക്കുന്നത്.
വേടൻ’ എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു.തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ് വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്. ഇതേത്തുടർന്ന് വനംവകുപ്പും ഗായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.