2025 ഏപ്രിൽ 30 ബുധൻ
BREAKING NEWSപഹൽഗാമിലെ സ്ഥോടനം: പാക് ഭീകരർ ഉപയോഗിച്ചത് ഇന്ത്യ നിരോധിച്ച ചൈനീസ് നിർമ്മിത ആശയ വിനിമയ ഉപകരണങ്ങളെന്ന് വിവരം.
സാറ്റ് ലൈറ്റ് ഫോൺ അടക്കം ചൈനീസ് നിർമ്മിത ഉപകരണങ്ങൾ എന്ന് ഇൻ്റലിജൻസ് വിഭാഗം
അതിർത്തിയിൽ പ്രതിരോധമൊരുക്കി പാകിസ്ഥാൻ
പഹൽഗാം ആക്രമണത്തിലെ ഭീകരരെ ജീവനോടെ പിടികൂടാൻ സൈന്യവും, പോലീസും
അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച് കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
റാപ്പർ വേടനുമായി തെളിവെടുപ്പ് തുടങ്ങി
കെ എം ഏബ്രഹാമിൻ്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
കണ്ണൂർ കൈതപ്രത്ത് ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ മിനി നമ്പ്യാർ അറസ്റ്റിൽ
ആന്ധ്രയിൽ ക്ഷേത്ര മതിൽ തകർന്ന് വീണ് എട്ട് പേർ മരിച്ചു.
കേരളീയം
ക്രിക്കറ്റ് മത്സരത്തിനിടെ പാകിസ്താന്‍ അനുകൂല മുദ്രവാക്യം മുഴക്കിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളൂരുവിനടുത്ത് കുടുപ്പു കല്ലുട്ടിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ തല്ലിക്കൊന്നു. വയനാട് പുല്‍പ്പള്ളി സാന്ദീപനി കുന്നിലെ മുച്ചിക്കാടന്‍ കുഞ്ഞായിയുടെ മകന്‍ അഷ്റഫ് (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ റാപ്പര്‍ വേടനെ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ട് കോടതി. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി വെള്ളിയില്‍ ലോക്കറ്റ് പണിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിര്‍മ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നല്‍കിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ പറഞ്ഞു.
അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസും ഗായകന്‍ ഷഹബാസ് അമനും. വെളുത്ത ദൈവങ്ങള്‍ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെയെന്നാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി. പുലിപ്പല്ലുമാല ഉപയോഗിച്ച കേസില്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ ഇത്തരത്തില്‍ ഒരു പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ വായ്പ ബാധ്യത വര്‍ധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാന്‍ സാധിച്ചതെന്നും 50 കോടി ഓവര്‍ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി മാറ്റിയെന്നും മുന്‍ ഗതാഗതമന്ത്രി ആരോപിച്ചു.
ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസില്‍ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.
കണ്ണൂര്‍ ജില്ല ഡെപ്യൂട്ടി കളക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടര്‍ സിറോഷ് പി. ജോണിനെ സസ്പെന്‍ഡ് ചെയ്തത്.
പാലക്കാട് മീന്‍വല്ലം തുടിക്കോട് ആദിവാസി കോളനിയില്‍ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളായ ഏഴും നാലും ആറും വയസുള്ള പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിന്റെയും അനിതയുടെയും രണ്ട് മക്കളാണ് പ്രതീഷ്,പ്രദീപ് എന്നിവര്‍. പ്രകാശന്റെ സഹോദരിയുടെ മകളാണ് രാധിക.
ലൊക്കേഷന്‍ സ്‌കെച്ചിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരന്‍ ജയപ്രകാശ് ആണ് പിടിയിലായത്. ലൊക്കേഷന്‍ സ്‌കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് ഇടപെടല്‍.
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി എന്‍എസ്എസ് മിഷന്‍ ആശുപത്രിയില്‍ എത്തിയാണ് സുകുമാരന്‍ നായരെ കണ്ടത്.
ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റര്‍ പതിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. നാഗരാജ്, മോഹന്‍, അഭിജിത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ബിജെപി പ്രവര്‍ത്തകരാണ്.
ലഹരി ഉപയോഗത്തെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നല്‍കി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. അഭിനേതാക്കളേക്കാള്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
സംവിധായകന്‍ ഷാജി എന്‍. കരുണിന് വിട നല്‍കി സാംസ്‌കാരിക കേരളം. സിനിമാ- സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേര്‍ വഴുതക്കാട് കലാഭവനില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. ഇന്നലെ വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു.
ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പരാതിക്കാരിയായ വനിതാ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. നേതാവ് യുദ്ധം ജയിച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിക്ക് ആരോപിക്കപ്പെടുന്ന ദോഷങ്ങളില്ലെന്ന് കെഎസ്ഇബി. ദീര്‍ഘകാലമായി കെഎസ്ഇബിയുടെ പരിഗണനയിലുള്ള ജലവൈദ്യുത പദ്ധതിയാണ് 163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അതിരപ്പിള്ളി പദ്ധതി.
മാനന്തവാടി കാട്ടിക്കുളത്ത് രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കര്‍ണാടക ആര്‍ടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയം
പഹല്‍ഗാമിലെ ഭീകാരക്രമണത്തിന് തിരിച്ചടിക്കാന്‍ സൈന്യങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുവിലെ അഖ്നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ്. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പ്രകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം.
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പങ്കുവച്ച ട്വീറ്റ് കോണ്‍ഗ്രസ് പിന്‍വലിച്ചു. ബിജെപിയുടെ ശക്തമായ പ്രചാരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമമായ എക്സിലെ പോസ്റ്റ് പിന്‍വലിച്ചത്.
പഹല്‍ഗാമില്‍ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈന്‍ ഓപറേറ്റര്‍ മുസമ്മില്‍ എന്‍ഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനില്‍ കയറുന്ന സഞ്ചാരികളെ പ്രാര്‍ത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാര്‍ത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മില്‍ വ്യക്തമാക്കിയതായും എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നു.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. 26കാരനായ സുനില്‍ എന്നയാളെയാണ് ആര്‍മി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്ഥാനി വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് ഈ വിവരം ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്.
ഇന്ത്യന്‍ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കം തകര്‍ത്തതായി കരസേന. ശ്രീനഗര്‍ ,റാണികേത് എന്നിവിടങ്ങളിലെ ആര്‍മി പബ്ലിക് സ്‌കൂള്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകര്‍ത്തത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഐ ഒ കെ ഹാക്കര്‍ എന്ന സംഘമാണ് നീക്കം നടത്തിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്ര നടപടിയില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തില്‍ അനുഭാവപൂര്‍ണമായ നടപടി വേണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
വാഹനാപകടത്തില്‍
പ്പെടുന്നവരെ ചികിത്സിക്കുന്നതിനായി ‘കാഷ്ലെസ്’ പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി..ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിര്‍ദേശം പാലിക്കുകയോ സമയംനീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു. രാജ്യസുരക്ഷയ്
ക്കായി ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും പെഗാസസ് പോലെ വിവരം ചോര്‍ത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിന്റെ ഭാഗമായി കാണാമെന്നും സുപ്രീംകോടതി പറഞ്ഞു. അന്തർദേശീയം
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, പക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്.
കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്ക് കാര്‍ണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. വിജയത്തിന് മാര്‍ക്ക് കാര്‍ണിക്കും ലിബറല്‍ പാര്‍ട്ടിക്കും അഭിനന്ദനങ്ങള്‍ എന്നാണ് മോദി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചത്.
അമേരിക്കയിലെ ഡയറി ഫാമുകളില്‍ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധര്‍. 2024 മാര്‍ച്ച് മുതല്‍ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളില്‍ പടരുകയും എഴുപത് മനുഷ്യരില്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വ്യാപാരത്തിനിടെ ഡോളറിനെതിരെ ശക്തമായ നില കൈവരിച്ച് രൂപ. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്ന് 84.96 ആയി. 2025ല്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. വിദേശ ഫണ്ടുകളുടെ വരവ് കൂടിയതും ആഭ്യന്തര സാമ്പത്തിക ഘടങ്ങള്‍ അനുകൂലമായതുമാണ് രൂപയുടെ മുന്നേറ്റത്തിന് കാരണം.
ഇന്ത്യന്‍ ബഹിരാകാശ പര്യവേക്ഷകനായ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടുന്ന നാലംഗ സംഘം ബഹിരാകാശ നിലയത്തിലേക്ക യാത്ര ചെയ്യുന്ന ആക്‌സിയം 4 ന്റെ വിക്ഷേപണം മെയ് 29ന് രാത്രി പത്തരയ്ക്ക്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം.
ഭീകരവാദം ആസൂത്രണം ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍. ഇന്ത്യ പാകിസ്ഥാനില്‍ ഒരു ഭീകര ശൃംഖല നടത്തുകയാണെന്നും സാധാരണക്കാരെയും സൈന്യത്തെയും ലക്ഷ്യമിടാന്‍ ഭീകരര്‍ക്ക് സ്ഫോടക വസ്തുക്കളും ഉപകരണങ്ങളും നല്‍കുകയാണെന്നും ഇന്റര്‍-സര്‍വീസസ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
കായികം
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 14 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 9 വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിംഗിനറങ്ങിയ ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.







