പുലിപ്പല്ലിന് പിന്നാലെ വനം വകുപ്പ്, ശാസ്ത്രീയ പരിശോധനയ്ക്കയച്ചു; വേടനുമായി ജ്വല്ലറിയിൽ തെളിവെടുപ്പ്

229
Advertisement

കൊച്ചി: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുമായി വനംവകുപ്പ് തൃശൂരിൽ തെളിവെടുപ്പ് നടത്തി. വേടന്റ മാലയിൽ നിന്ന് കണ്ടെടുത്ത പുലിപ്പല്ല് വെള്ളിയിൽ പൊതിഞ്ഞ വിയ്യൂരിലെ സരസ ജ്വല്ലറിയിലായിരുന്നു തെളിവെടുപ്പ്. ഇന്നത്തെ തെളിവെടുപ്പുകൾ പൂർത്തിയാക്കി വേടനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം. നേരത്തെ വേടന്റെ ഫ്ലാറ്റിൽ ഉൾപ്പെടെ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. വേടനുമായി തൃശൂർ തിരൂരിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.

പ്രാഥമിക പരിശോധനയിൽ മാലയിൽ നിന്ന് കണ്ടെത്തിയ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ കൂടുതൽ വ്യക്തത വരുത്താനായി പല്ല് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുള്ള കാത്തിരിപ്പിലാണ് വനംവകുപ്പ്. പുലിപ്പല്ല് ശരിക്കുള്ളതാണോ എന്ന് തനിക്ക് വ്യക്തമല്ലെന്നും ആരാധകൻ സമ്മാനിച്ചതാണെന്നുമാണ് വേടൻ പറഞ്ഞത്. രണ്ട് ദിവസത്തേക്കായിരുന്നു വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നത്. ഈ കാലാവധി പൂർത്തിയായതിനാലാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്.

അതേസമയം, പുലിപ്പല്ലിൽ വെള്ളികെട്ടിക്കാനായി സമീപിച്ചത് വേടൻ ആയിരുന്നില്ലെന്ന് വിയ്യൂരിലെ ജ്വല്ലറി ഉടമ പറഞ്ഞു. കല്ലിൽ വെള്ളികെട്ടാനെന്നാണ് പറഞ്ഞിരുന്നത്. പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നു. ലോക്കറ്റ് തിരികെ വാങ്ങാനായി വന്നവരിൽ വേടനും ഉണ്ടായിരുന്നെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

Advertisement