കോട്ടയം .പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏറ്റുമാനൂർ പോലീസാണ് പ്രതി ജിബിൻ ജോർജിനെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ ശ്യാം പ്രസാദിനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം.
രണ്ടുമാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ ആണ് ഏറ്റുമാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത് .64 സാക്ഷി മൊഴികളും നിരവധി ശാസ്ത്രീയ തെളിവുകളും അടങ്ങുന്ന കുറ്റപത്രം ഏറ്റുമാനൂർ മജസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. പെരുമ്പായിക്കാട് സ്വദേശിയായ ജിബിൻ ജോർജ് ആണ് കേസിലെ ഏക പ്രതി. കൊലപാതകം ഉൾപ്പടെ ആറ് വകുപ്പുകൾ ആണ് പ്രതിക്ക് മേൽ ചുമത്തിയിട്ടുള്ളത് .
കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു പോലീസ് സേനയെ തന്നെ പിടിച്ചു കുലുക്കിയ സംഭവം ഉണ്ടായത് . തെള്ളകത്തെ പെട്ടി കടയുടെ മുന്നിൽ വച്ചായിരുന്നു ക്രൂര കൊലപാതകം. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിലുണ്ടായ തർക്കം കണ്ട് ഇടപെട്ടതാണ് സിവിൽ പോലീസ് ഓഫീസർ ശ്യാം പ്രസാദ്.
ഇതോടെ പ്രതിയായ ജിബിൻ ജോർജ് ശ്യാമിനെതിരെ തിരിഞ്ഞു. മർദ്ദനത്തിന് പിന്നാലെ സംഭവ സ്ഥലത്ത് വെച്ച് തന്നെ ശ്യാം പ്രസാദ് കുഴഞ്ഞു വീഴുകയും മരിക്കുകയുമായിരുന്നു.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സ്ഥലത്തെത്തിയ പെട്രോളിംഗ് സംഘമാണ് ഓടിച്ചിട്ട് പിടികൂടുന്നത്. ചവിട്ടിയതിനെ തുടർന്ന് നെഞ്ചിലേറ്റ പരിക്കാണ് പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിലേക്ക് നയിച്ചത് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ്, ഡിവൈഎസ്പി കെ ജി അനീഷ് എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു അന്വേഷണം. ഏറ്റുമാനൂർ എസ് എച്ച് ഓ, എ എസ് അൻസിലാണ് അന്വേഷണ ഉദ്യോഗസ്ഥർ