തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ നാരായണദാസിനെ കസ്റ്റഡിയിൽ എടുത്തു. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാരായണ ദാസിൻറെ അറസ്റ്റിൽ സന്തോഷം പ്രകടിപ്പിച്ച ഷീലാ സണ്ണി, തൻറെ ബാഗിൽ വ്യാജ ലഹരി വസ്തു വച്ചതിന് പിന്നിൽ മരുമകളും അവരുടെ സഹോദരിയും ആണെന്ന് പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് ചാലക്കുടിയിലെ വ്യാജ ലഹരിക്കേസ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വികെ. രാജുവിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസിലെ മുഖ്യ പ്രതി നാരായണ ദാസിനായി രണ്ടു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്ത്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയുടെ സുഹൃത്താണ് നാരായണ ദാസ്. നാരായണ ദാസിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യാജ ലഹരി വസ്തുക്കൾ ഷീലാ സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ആര് വച്ചു എന്നത് വ്യക്തമാകുമെന്നാണ് പ്രതീക്ഷ.
2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്സൈസ് സംഘം പിടികൂടിയത്. ഇന്റർനെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, വ്യാജ എൽഎസ്ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ 72 ദിവസമാണ് ഷീലാ ജയിലിൽ കഴിഞ്ഞത്.
സംഭവത്തിൽ, എക്സൈസിന് വ്യാജ വിവരം നൽകിയത് മരുമകളുടെ സഹോദരിയുടെ സുഹൃത്തായ തൃപ്പൂണിത്തുറ ഏരൂർ സ്വദേശി നാരായണദാസാണെന്നായിരുന്നു കണ്ടെത്തൽ. എക്സൈസ് ക്രൈംബ്രാഞ്ച് നാരായണദാസിനെ കേസിൽ പ്രതി ചേർത്തിരുന്നു. അതിനിടെയാണ് കേസ് പൊലീസിന് കൈമാറാനുള്ള ഹൈക്കോടതി നിർദ്ദേശം ഉണ്ടാകുന്നതും കൊടുങ്ങല്ലൂർ ഡിവൈഎസ്പി നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിക്കുന്നതും.