തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലൈഫ് പദ്ധതിയിലും കൈവച്ച് സർക്കാർ.
ലൈഫ് മിഷൻ അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 136.89 കോടി രൂപയും സർക്കാർ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി.
ബജറ്റ് വിഹിതത്തിൻറെ 64 ശതമാനവും വെട്ടിക്കുറച്ചതിന് ശേഷമാണ് സർക്കാരിൻറെ നീക്കം.
കാർഷികമേഖലയുടെ നവീകരണത്തിനായി ലോകബാങ്ക് നൽകിയ 140കോടി രൂപ വകമാറ്റിയതിന് പിന്നാലെ സാധാരണക്കാരുടെ വീട്ടിലും കൈവച്ചിരിക്കുകയാണ് സർക്കാർ. 2024-25 സാമ്പത്തികവർഷത്തിൽ തദ്ദേശ ഭരണ സ്ഥാപനപരിധികളിൽ ലൈഫ് മിഷൻ വഴി വീട് നൽകാൻ ബജറ്റിൽ വകയിരുത്തിയത് 692 കോടി. സാമ്പത്തികപ്രതിസന്ധി രൂക്ഷമായതോടെ ഒറ്റയടിക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് 64.3 ശതമാനം. ബാക്കി 247.36 കോടി മാത്രമാണ് ധനവകുപ്പ് ലൈഫ് മിഷന് കൈമാറിയത്. ഇതിൽ മാർച്ച് 31 വരെ ചെലവഴിച്ചതാകട്ടെ വെറും 110.46 കോടി മാത്രം. ഇനിയാണ് വർഷാവസാനത്തെ സർക്കാരിന്റെ കടുംവെട്ട്. ലൈഫ് മിഷന്റെ PSTSB അക്കൌണ്ടിൽ നിന്നും ബാക്കിയുള്ള 136.89 കോടി രൂപയും മാർച്ച് 31ന് സർക്കാർ ട്രഷറിയിലേക്ക് മാറ്റി.
ഫലത്തിൽ ലൈഫ് മിഷനായി ആകെ വകയിരുത്തിയ 692 കോടിയുടെ 16 ശതമാനം മാത്രമാണ് ചെലവഴിക്കാനായത്. 582 കോടിയും സർക്കാർ തന്നെ തിരികെപിടിച്ചു. വാർഷിക ആഘോഷത്തിന് മാത്രമായി കോടികൾ ധൂർത്തടിക്കുന്ന സർക്കാരാണ് പാവപ്പെട്ടവന് വീട് നിർമിക്കാനുള്ള പദ്ധതിയിലും കൈയ്യിട്ട് വാരിയതെന്ന ആക്ഷേപമുയര്‍ന്നു കഴിഞ്ഞു.