കോട്ടയം: റഷ്യയിൽ കൂലിപ്പട്ടാളത്തിന്റെ പിടിയിൽ അകപ്പെട്ടിരുന്ന തൃശൂർ സ്വദേശി ജെയിൻ ഇന്ത്യയിൽ തിരികെയെത്തി. ഡൽഹിയിലെത്തിയ ജെയിൻ ഇന്നുതന്നെ വീട്ടിലെത്തും. തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിനാണ് റഷ്യൻ കൂലിപ്പട്ടാളത്തിന്റെ പിടിയിൽനിന്നു മോചനം നേടി നാട്ടിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞവർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട ജെയിനിന് ജനുവരിയിൽ യുദ്ധഭൂമിയിൽ ഡ്രോൺ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു ടി.ബി. ബിനിൽ കൊല്ലപ്പെടുകയും ചെയ്തു. ഗുരുതരമായ പരുക്കുകളോടെ അന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജെയിൻ മാസങ്ങളോളം മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കൂലിപ്പട്ടാളത്തിന്റെ ഒരു വർഷ കാലാവധി പൂർത്തിയായിരുന്നെങ്കിലും വീണ്ടും യുദ്ധമുഖത്തേക്ക് അയയ്ക്കപ്പെടുമോ എന്ന ഭീതിയിലായിരുന്നു ജെയിൻ. ഈ ആകുലത പങ്കുവച്ചുകൊണ്ട് മോസ്കോയിലെ ആശുപത്രിയിൽനിന്ന് അയച്ച വിഡിയോ സന്ദേശമാണ് ജെയിനിന്റെ മടങ്ങിവരവിനു വഴിതെളിച്ചത്. മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായം അഭ്യർഥിച്ചുകൊണ്ടുള്ള വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉൾപ്പെടെ നടത്തിയ ശക്തമായ ഇടപെടലുകളാണ് ജെയിനിനെ നാട്ടിലേക്കു മടക്കിക്കൊണ്ടുവന്നത്.