തിരുവനന്തപുരം. പി.വി അൻവറിന് യു.ഡി.എഫിൽ സഹയാത്രികനായി തുടങ്ങാം. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിൽ എടുക്കാൻ ആവില്ലെന്ന് പി.വി അൻവറിനെ ഔദ്യോഗികമായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല എന്നിവരാണ് പി വി അൻവറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട ചർച്ചയിൽ പി. അന്‍വര്‍ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. കോൺഗ്രസ് നേതാക്കളും മുന്നണി പ്രവേശനം സംബന്ധിച്ച വിഷയത്തിൽ നിലപാട് അറിയിച്ചു. ഇക്കാര്യങ്ങളിൽ തുടർ ചർച്ചകൾ ഉണ്ടാവും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. സഹയാത്രികനായി തുടങ്ങുന്ന അൻവറിൻ്റെ മുന്നണി പ്രവേശനം സംബന്ധിച്ച് യുഡിഎഫിൽ ഉൾപ്പെടെ തുടർ ചർച്ചകൾ നടക്കും.
പി.വി അൻവർ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ പ്രതികരണം.
ചർച്ചയിൽ പൂർണ്ണ തൃപ്തി എന്ന് പറഞ്ഞ പി.വി അൻവർ തൃണമൂൽ കോൺഗ്രസിനെ ഇട്ടെറിഞ്ഞ് യുഡിഎഫിലേക്ക് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് പി.വി അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഉണ്ടായേക്കില്ല. മുന്നണിക്ക് പുറത്തുനിന്നുള്ള സഹകരണവും, പിന്നാലെ പ്രത്യേക ക്ഷണിതാവ് സ്ഥാനവും ആകും അൻവറിന് എന്നാണ് സൂചന.