മുതലപ്പൊഴി.മുതലപ്പൊഴിയില്‍ പൊഴി മുറിക്കാനുള്ള നടപടികൾ ആരംഭിച്ചതിനു പിന്നാലെ മണൽ നീക്കം വേഗത്തിലാക്കാനുള്ള ശ്രമത്തിൽ സർക്കാർ.ഇന്ന് കൂടുതൽ എസ്കവേറ്ററുകൾ മുതലപ്പൊഴിയിൽ എത്തിക്കും.വ്യാഴാഴ്ചയോടെ കണ്ണൂര്‍ അഴീക്കലില്‍ നിന്ന് ചന്ദ്രഗിരി ഡ്രജര്‍ എത്തിച്ച് മണല്‍ പൂര്‍ണമായി നീക്കുമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പൊഴിയുടെ മുക്കാൽ ഭാഗം മുറിക്കാന്‍ സമരസമിതിയും മത്സ്യത്തൊഴിലാളി സംഘടനകളും അനുവദിച്ചത്. നാല് ദിവസങ്ങൾക്കുള്ളിൽ പൊഴി മുറിച്ചു തീർക്കാനാണ് ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ലക്ഷ്യമിടുന്നത്. 3 മീറ്റര്‍ ആഴത്തിലും 13 മീറ്റര്‍ വീതിയിലുമാണ് പൊഴി മുറിക്കുക. ഇതോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന മണല്‍ മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു. പൊഴി മുറിക്കുന്നതിനൊപ്പം തന്നെ മണല്‍ നീക്കാമെന്നുള്ള ഉറപ്പാണ് ഹാർബർ എൻജിനീയറിങ് വിഭാഗം നല്‍കിയിരിക്കുന്നത്. മണല്‍ അടിഞ്ഞ് മുതലപ്പൊഴി വഴിയുള്ള മത്സ്യബന്ധനം നിലച്ചിട്ട് ഇന്ന് 14 ദിവസം പിന്നിടുകയാണ്. പൊഴിമുഖം മണല്‍ മൂടി അടഞ്ഞതുമൂലം സമീപ പഞ്ചായത്ത് പ്രദേശങ്ങളില്‍ വെള്ളം കയറുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് വളരെ വേഗം പൊഴി മുറിച്ച് നീക്കാനാണ് അധികൃതർ ശ്രമിക്കുന്നത്