കോഴിക്കോട് .അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ കോഴിക്കോട് യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൽ റഷീദ് ആണ് ഫറോക്ക് പൊലീസിൻ്റെ പിടിയിലായത്. ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് എത്തി സ്ഥലം കണ്ടുവെച്ചാണ് പ്രതി മോഷണം നടത്തിയിരുന്നത്.
ഫറോക്ക് – ചന്തക്കടവിലെ അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തു നിന്ന് 11 മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. നിലമ്പൂര്‍ കരുളായി സ്വദേശി അബ്ദുള്‍ റഷീദിനെ നിലമ്പൂരിലെ ലോഡ്ജില്‍ നിന്നാണ് ഫറോക്ക് പോലീസ് പിടികൂടിയത്. അഞ്ച് മൊബൈല്‍ ഫോണുകള്‍ പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ബാക്കി ഫോണുകള്‍ വിറ്റതായി റഷീദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്ന വ്യാജേന അതിഥി തൊഴിലാളികള്‍ താമസിയ്ക്കുന്ന സ്ഥലത്തെത്തി, കാര്യങ്ങൾ മനസിലാക്കിയാണ് മോഷണത്തിൻ്റെ പ്ലാൻ തയ്യാറാക്കുന്നത്.
പിന്നീട് രാത്രിയെത്തി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.
മോഷ്ടാവിൻ്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തേത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതത്.