കോട്ടയം: കോട്ടയം അയർക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ
അച്ഛൻറെയും സഹോദരൻറെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഏറ്റുമാനൂർ പൊലീസ് ആണ് മൊഴിയെടുക്കുക. ജിസ്മോളും മക്കളും മരിക്കാൻ കാരണം ഭർത്താവിൻറെ വീട്ടിലെ മാനസിക പീഡനമാണെന്ന് കുടുംബത്തിൻറെ ആരോപണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്മോളുടെ അച്ഛൻ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകും.
ജിസ്മോളുടെയും മക്കളുടെയും മൃതദേഹം നിലവിൽ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലാണ്. സംസ്ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭർത്താവ് ജിമ്മിയുടെ ഇടവക പള്ളിയിൽ സംസ്ക്കാരം നടത്തണ്ട എന്ന നിലപാടിലാണ് ജിസ്മോളുടെ കുടുംബം. എന്നാൽ ക്നാനായ സഭ നിയമ പ്രകാരം ഭർത്താവിൻറെ ഇടവകയിൽ തന്നെ സംസ്ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചർച്ചകൾ തുടരുകയാണ്.