വാർത്താനോട്ടം

270
Advertisement

വാർത്താനോട്ടം
2025 ഏപ്രിൽ 17 വ്യാഴം

BREAKING NEWS


?പാലക്കാട് ചെർപ്പുളശ്ശേരി തിരുവാഴിയോട് പിക്കപ്പ് വാൻ ചായക്കടയിലേക്ക് പാഞ്ഞ് കയറി ചായ കുടിച്ചു കൊണ്ടിരന്ന യുവാവ് മരിച്ചു.നാല് പേർക്ക് പരിക്കേറ്റു


?വഖഫ് നിയമ ഭേദഗതി ബില്ലിൽ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന് ഉച്ചയ്ക്ക് 2 ന്


? നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിൻ്റെ പേര് തന്നെ നൽകുമെന്ന് പാലക്കാട് നഗരസഭ


?കൊച്ചിയിൽ മതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഏറ്റെടുക്കാമെന്ന് സമ്മതിച്ച് മാതാപിതാക്കൾ


?കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യ ആശുപത്രി പറഞ്ഞ പണം നൽകാനില്ലാത്തതിനാലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്ന് മാതാപിതാക്കൾ.ശിശുക്ഷേമ സമിതിയുടെ കൈവശമുള്ള കുഞ്ഞിന്ന് നിധി എന്ന് പേരിട്ടിരുന്നു.


?പാലക്കാട് എം എം എൽ ഓഫീസിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകർക്കും, ബി ജെ പി ഓഫീസ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസുകാർക്കും എതിരെ പോലീസ് കേസ്സെടുത്തു.


?കേരളീയം?

?  സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ അഴിമതി നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. 700 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരുടെ പട്ടികയിലുണ്ടെന്നും പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.


?  ലഹരിക്കെതിരായ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തുമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും മത മേലധ്യക്ഷന്‍മാരുടെയും പിന്തുണ ഉറപ്പാക്കി സണ്‍ഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളില്‍ നല്‍കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നും ജൂണില്‍ വിപുലമായ ക്യാമ്പയിന്‍ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


  ?മാസപ്പടിക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി  ഫയലില്‍ സ്വീകരിച്ചു. മാധ്യമപ്രവര്‍ത്തകനായ അജയനാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസില്‍ എതിര്‍ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ കമ്പനി അധികൃതരടക്കം എല്ലാവര്‍ക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.


? സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തല്‍ കുളത്തിന്റെ ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തല്‍ കുളത്തിന്റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.



? സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പിന്തുണയുമായി കൂടുതല്‍ സിപിഎം നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും പിന്തുണയുമായി രംഗത്തെത്തി. ദിവ്യ എസ് അയ്യര്‍ക്കെതിരായ സൈബര്‍ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു.



?  സിനിമാ സെറ്റില്‍ ലഹരി ഉപയോഗിച്ച ഒരു നടനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി താരസംഘടന അമ്മ. വിന്‍സിയുടെ തുറന്നു പറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്നും പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും താരസംഘടന അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അഡ്ഹോക്ക് കമ്മറ്റി യോഗം ചേര്‍ന്നു.


?  വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസില്‍ തീര്‍പ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കലക്ടറെ കണ്ടു. നഞ്ചമ്മ ജില്ല കലക്ടര്‍ക്ക് രേഖാമൂലം പരാതി കൈമാറി. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച്  വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

?  ഹൈക്കോടതി അഭിഭാഷകന്‍ പി ജി മനുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റില്‍. ഇയാളുടെ നിരന്തര പ്രേരണയിലാണ് പി ജി മനു ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. പി ജി മനുവിന്റെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പകര്‍ത്തിയത് ഇയാളെന്നാണ് പൊലീസ് പറയുന്നത്.


?  മദ്യലഹരിയില്‍ അയല്‍വാസികള്‍ക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്. മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം  താമസിക്കുന്ന റാഫി എന്ന ആളാണ്  കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ  കത്തിയുമായി വന്ന് ഭീഷണി മുഴക്കിയത്.



?  വാടാനപ്പള്ളിയില്‍ മദ്യ ലഹരിയില്‍ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂര്‍, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതില്‍ വീട്ടില്‍ അനില്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്.




??  ദേശീയം  ??



?  എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. മുംബൈ-മന്മദ് പഞ്ച്വഡി എക്സ്പ്രസില്‍ ആണ് ആദ്യഘട്ടത്തില്‍ ഈ സര്‍വ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയില്‍ എടിഎം സ്ഥാപിച്ച ആദ്യത്തെ ട്രെയിനായി മാറി പഞ്ച്വഡി എക്സ്പ്രസ്. ട്രെയിനിന്റെ എയര്‍ കണ്ടീഷന്‍ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.

?ഭരണഘടന ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ ഗാന്ധിയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലര്‍ന്നുള്ള വികല രാഷ്ട്രീയത്തിന്റെ പ്രയോക്താവാണ് രാഹുല്‍ ഗാന്ധിയെന്ന് അദ്ദേഹം പരിഹസിച്ചു.

?  ജസ്റ്റിസ് ബി ആര്‍ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാര്‍ശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസമാകും ബി ആര്‍ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.

?  വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി നിര്‍ണായക നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിര്‍ദ്ദേശം. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കള്‍ അതല്ലാതാക്കരുത്. വഖഫ് കൗണ്‍സിലില്‍ എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ മുസ്സിംങ്ങള്‍ തന്നെയാകണം എന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.


? വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ ഇന്നലെ കേന്ദ്രസര്‍ക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകള്‍ മരവിപ്പിച്ച് നിര്‍ണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നല്‍കിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹര്‍ജിക്കാര്‍ക്ക് ആശ്വാസമേകുന്നതാണ്. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി ഇന്നലെ തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്റെ അഭ്യര്‍ത്ഥന കാരണം ഇടക്കാല ഉത്തരവ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു

?  വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ, കേന്ദ്ര സര്‍ക്കാറിനോട് നിര്‍ണായക ചോദ്യവുമായി സുപ്രീം കോടതി. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കുമോയെന്നാണ് സുപ്രീം കോടതി ചോദിച്ചത്.



?  കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കര്‍ ഭൂമി നശിപ്പിക്കുന്നതിന്റെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രം പങ്കുവെച്ചതിന് തെലങ്കാന ഐഎഎസ് ഉദ്യോഗസ്ഥയും ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സ്മിത സഭര്‍വാളിന് പൊലീസ് നോട്ടീസ് അയച്ചു. മാര്‍ച്ച് 31ന് സ്മിത സബര്‍വാള്‍ തന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് ഫോട്ടോ റീട്വീറ്റ് ചെയ്തിരുന്നു.

?  മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കല്‍ അഴിമതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാര്‍വതി എന്നിവര്‍ക്ക് നോട്ടീസയച്ച് കര്‍ണാടക ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ലോകായുക്തയില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്നേഹമയി കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്.

?  സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുല്‍ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകര്‍ക്കാനെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശും അഭിഷേക് മനു സിംഗ്വിയും വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.


? മുസ്ലീങ്ങളായ കരാറുകാര്‍ക്ക് സര്‍ക്കാര്‍ കരാറുകളില്‍ നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ ബില്‍ രാഷ്ട്രപതിയുടെ അനുമതിക്കായി കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെലോട്ട് മാറ്റിവച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 




?   കായികം ?


?  ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് സൂപ്പര്‍ ഓവര്‍ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സ് അവസാന ഓവറുകളിലെ കൂറ്റനടികളിലൂടെ 5 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു.

? മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാനും നിശ്ചിത ഓവറില്‍ നേടിയത് 4 വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ്. ഇതോടെ സമനിലയിലായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി.


?  ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിനിടെ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ഡല്‍ഹി ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ വിപ്രജ് നിഗം എറിഞ്ഞ ആറാം ഓവറിലായിരുന്നു സംഭവം. 19 പന്തില്‍ നിന്ന് മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 31 റണ്‍സെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചതിന് പിന്നാലെയായിരുന്നു സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്.

Advertisement