ശൂരനാട് രാജശേഖരന്‍റെ നിര്യാണത്തില്‍ അനുശോചനം

46
Advertisement

തിരുവനന്തപുരം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായിരുന്ന ശൂരനാട് രാജശേഖരന്റെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അനുശോചിച്ചു.
സൗമ്യമായ പെരുമാറ്റത്തിലൂടെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ ഉറച്ച ശബ്ദവും മുഖവുമായിരുന്നു. അന്ത്യശ്വാസം വരെ കോണ്‍ഗ്രസ് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ച അദ്ദേഹം എന്നും ജനപക്ഷത്ത് നിന്ന നേതാവാണ്. വലിയ അനുഭവ സമ്പത്തുള്ള അദ്ദേഹത്തിന്റെ നേതൃപാടവം കോണ്‍ഗ്രസിന് കരുത്തായിരുന്നു. എഴുത്തിന്റെയും വായനയുടെയും വഴിയിലൂടെ സഞ്ചരിച്ച ശൂരനാടിന് കോണ്‍ഗ്രസിന്റെ നിലപാടും ചരിത്രവും ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നു.

നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

മികച്ച സംഘാടകനും കറകളഞ്ഞ മതേതരവിശ്വാസിയുമായിരുന്ന ശൂരനാട് രാജശേഖരന്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഏറ്റെടുത്ത ഉത്തവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റിയിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തിലും എഴുത്തിലും മികവ് കാട്ടി. ലാളിത്യത്തോടെയുള്ള പെരുമാറ്റം അദ്ദേഹത്തിന് വലിയ സുഹൃദ്‌വലയം സൃഷ്ടിച്ചു. സഹകരണ മേഖലയുടെ ഉന്നമനത്തിനായി നിരന്തരമായ ഇടപെടലുകള്‍ നടത്തിയ ശൂരനാട് രാജശേഖരന്‍ സഹകരണ പ്രസ്ഥാന രംഗത്ത് കോണ്‍ഗ്രസിന്റെ മുഖമായി മാറി. ശൂരനാടിന്റെ വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ശൂരനാട് രാജശേഖരന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നേദിവസം(ഏപ്രില്‍ 11) സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെയ്ക്കുന്നതോടൊപ്പം കൊല്ലം ജില്ലയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നതായും കെ.സുധാകരന്‍ പറഞ്ഞു

Advertisement