എരിതീയിൽ എണ്ണ പകരുന്നു,മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കെ സി ബി സി

Advertisement

കൊച്ചി.സർക്കാരിന്റെ മദ്യനയത്തിനെതിരെ കടുത്ത വിമർശനവുമായി കെ സി ബി സി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യഷാപ്പുകളെ മാന്യവല്‍ക്കരിക്കുന്നുവെന്നും, എരിതീയിൽ എണ്ണയൊഴിക്കുന്ന നിലപാടാണ് സർക്കാരിന്റെത് എന്നും വിമർശനം. ലഹരിക്കെതിരെയുള്ള ചർച്ചകളിൽ നിന്നും കെ സി ബി സിയെ മാറ്റി നിർത്തുന്നുവെന്നും കെ സി ബി സി മദ്യവിരുദ്ധ സമിതി.

സർക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത വിമർശനവുമായാണ് കെ സി ബി സി രംഗത്ത് എത്തിയിരിക്കുന്നത് . മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി പ്രസ്താവനയിൽ പറയുന്നത് . എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കുള്ള ഇളവുകൾ എന്നും ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണെന്നും പ്രസ്താവനയിൽ പറയുന്നു. സർക്കാർ മദ്യ നയത്തിനെതിരെ പ്രതിഷേധം തീർക്കാനാണ് കെ സി ബി സിയുടെ തീരുമാനം .  കൂടാതെ ലഹരിക്കെതിരെയുള്ള സർക്കാരിന്റെ ചർച്ചകളിൽ  നിന്നും കെസിബിസിയെ ഒഴിവാക്കുന്നുവെന്നും കെ സി ബിസിസി മദ്യ ലഹരി വിരുദ്ധ സമിതി ആരോപിക്കുന്നു.