തിരുവനന്തപുരം: 58 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശാവർക്കർമാരുടെ സമരം തീർക്കാൻ സംസ്ഥാന സർക്കാർ പരമാവധി വിട്ടുവീഴ്ച ചെയ്‌തെന്ന് മന്ത്രി വി ശിവൻകുട്ടി.
ഇതിനപ്പുറം സർക്കാരിന് വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൊഴില്‍ മന്ത്രി എന്ന നിലയില്‍ ആശാവർക്കർമാർ തന്നെ കാണാൻ വന്നിരുന്നുവെന്നും അവരുടെ നിവേദനം കൈപ്പറ്റിയെന്നും ശിവൻകുട്ടി അറിയിച്ചു.
ഓണറേറിയം വർദ്ധിപ്പിക്കുന്നതടക്കമുളള ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്നലെ മന്ത്രിക്ക് സമരസമിതി അഞ്ച് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ആവശ്യങ്ങള്‍ പഠിക്കാനുള്ള കമ്മിറ്റി ഒരു മാസത്തിനുള്ളില്‍ രൂപീകരിച്ച് റിപ്പോർട്ട് നല്‍കുമെന്നാണ് ശിവൻകുട്ടി സമരക്കാർക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ അതില്‍ സമരസമിതി ചർച്ച ചെയ്ത് നിലപാട് അറിയിക്കാം എന്നാണ് മറുപടി നല്‍കിയത്. ഏതായാലും നിലവില്‍ സമരവുമായി ശക്തമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഏപ്രില്‍ 12ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തില്‍ പൗരസാഗരം സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്.
മൂന്നുതവണ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് ആശാവർക്കർമാർ തൊഴില്‍മന്ത്രിക്ക് നിവേദനം നല്‍കിയത്. വിഷയം പഠിക്കാനുള്ള കമ്മിറ്റിയുടെ സമയദൈർഘ്യം ഒരു മാസമായി കുറയ്ക്കുന്നത് ഉള്‍പ്പെടെ ആരോഗ്യമന്ത്രിയോട് സംസാരിക്കാമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടല്‍ നടത്താമെന്ന തൊഴില്‍മന്ത്രിയുടെ വാക്കുകളില്‍ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. സമരസമിതി നേതാക്കള്‍ തൊഴില്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ വീണാ ജോർജും സ്വാഗതം ചെയ്തിട്ടുണ്ട്.