മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയായിരുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ (75) അന്തരിച്ചു. തിങ്കൾ രാത്രിയോടെ ആയിരുന്നു അന്ത്യം. 2001 ഫെബ്രുവരി ഒൻപതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകൾ കൃഷ്ണപ്രിയയെ (13) അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.
ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ 2002 ജൂലൈ 27ന് കൊല്ലപ്പെട്ടു. പിന്നാലെ ശങ്കരനാരായണന്‍ പൊലീസിൽ കീഴടങ്ങുകയായിരുന്നു. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തത്തിനു ശിക്ഷിച്ചെങ്കിലും ശങ്കരനാരായണനെ 2006 മേയിൽ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.