കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക്; കാത്തുകാത്തിരുന്ന് ലഭിച്ച ബിൽഡിങ് പെർമിറ്റുകൾ സെക്കൻറുകൾക്കുള്ളിൽ

42
Advertisement

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കുന്ന കെ സ്മാർട്ട് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് പൂർണസജ്ജമാകും. ജനന മരണ വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ എല്ലാ സേവനങ്ങളും കെ സ്മാർട്ട് പോർട്ടലിലൂടെ ലഭിക്കും. ഏപ്രിൽ 10 മുതൽ പഞ്ചായത്തുകളിലും സേവനമെത്തും.

ദിവസങ്ങളും മാസങ്ങളും വേണ്ടിവന്നിരുന്ന ബിൽഡിങ് പെർമിറ്റുകൾ സെക്കൻറുകൾക്കുള്ളിൽ അനുവദിച്ച് ഡിജിറ്റൽ ഗവേർണൻസിൽ വൻ മുന്നേറ്റം കുറിക്കുകയാണ് കെ സ്മാർട്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ഇൻഫർമേഷൻ കേരള മിഷൻ തയാറാക്കിയ കെ സ്മാർട്ട് ആപ്ലിക്കേഷനിലും വെബ്‌സൈറ്റിലുമാണ് രാജ്യത്താദ്യമായി എഐയുടെയും വിവിധ റൂൾ എൻജിനുകളുടെയും സഹായത്തോടെ വലിയ മാറ്റം കൊണ്ടുവരുന്നത്.

ഏറ്റവും ലളിതമായി വെറും 30 സെക്കൻഡ് കൊണ്ട് കെട്ടിട നിർമ്മാണ പെർമിറ്റ് ലഭ്യമാക്കാനുള്ള അതിനൂതന സംവിധാനമാണ് കെ സ്മാർടിലൂടെ തയ്യാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. കേരളാ ബിൽഡിംഗ് റൂൾ അനുശാസിക്കുന്ന എല്ലാത്തരം കെട്ടിടങ്ങളുടെ പെർമിറ്റും ഇത്തരത്തിൽ കരസ്ഥമാക്കാം. ഇ-ഡിസിആർ റൂൾ എൻജിൻ, ജിഐഎസ് റൂൾ എൻജിൻ എന്നീ സംവിധാനങ്ങളുടെ സംയോജിച്ചുള്ള പ്രവർത്തനമാണ് ബിൽഡിങ് പെർമിറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ‘നോ യുവർ ലാൻഡ്’, ‘കെ- മാപ്പ്’, സിആർഇസെഡ്, മാസ്റ്റർ പ്ലാൻസ്, എയർപോർട്ട് സോൺ, റെയിൽവേ ലാൻഡ്, ലാൻഡ് സ്ലൈഡ് സോൺ, ഹൈ ടൈഡ് ലൈൻ ഏരിയ, ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻസ് എന്നിവ സിംഗിൾ പ്ലാറ്റ്‌ഫോമിലൂടെ വിശദമായി അറിയാൻ കഴിയും.

85238 പെർമിറ്റ് ആപ്ലിക്കേഷനുകൾ ലഭിച്ചതിൽ 65846 എണ്ണത്തിന് പെർമിറ്റുകൾ നൽകി. 28393 സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ആപ്ലിക്കേഷനുകളും 34496 ജനറൽ ബിൽഡിംഗ് പെർമിറ്റ് ആപ്ലിക്കേഷനുകളും ലഭിച്ചു. ഇതിൽ 28393 സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകളും 22919 ജനറൽ ബിൽഡിംഗ് പെർമിറ്റുകളും നൽകി. ഏറ്റവും കൂടുതൽ അപേക്ഷകർ തിരുവന്തപുരം കോർപ്പറേഷനിലാണ്- ഇവിടെ ആകെ 11903 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 9317 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകിക്കഴിഞ്ഞു. ആകെ അപേക്ഷകളുടെ 78.27 ശതമാനമാണിത്.

കൊച്ചി കോർപ്പറേഷനിൽ ആകെ 4314 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 3485 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 80.78 ശതമാനമാണിത്. കൊല്ലം കോർപ്പറേഷനിൽ ആകെ 3172 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 2697 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 85.03 ശതമാനമാണിത്. തൃശ്ശൂർ കോർപ്പറേഷനിൽ ആകെ 2946 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 2277 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 77.29 ശതമാനമാണിത്. കോഴിക്കോട് കോർപ്പറേഷനിൽ ആകെ 6179 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 4954 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകി. ആകെ അപേക്ഷകളുടെ 80.17 ശതമാനമാണിത്. കണ്ണൂർ കോർപ്പറേഷനിൽ ആകെ 2642 പെർമിറ്റ് ആപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ 1719 എണ്ണം തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകിക്കഴിഞ്ഞു. ആകെ അപേക്ഷകളുടെ 65.06 ശതമാനമാണിത്. പൂർണ്ണമായും കടലാസ് രഹിതമായ പ്രവർത്തന ഘട്ടങ്ങളും സുതാര്യവും ലളിതവുമായ നടപടി ക്രമങ്ങളും തന്നെയാണ് കെ സ്മാർട്ടിൻറെ പ്രത്യേകതയെന്ന് അധികൃതർ അറിയിച്ചു.

Advertisement