ജീ സുധാകരൻ നീതിമാനായ മന്ത്രി, സി ദിവാകരൻ ജേഷ്ഠ സഹോദരനെന്നും വി ഡി സതീശൻ

383
Advertisement

തിരുവനന്തപുരം: ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിൽപ്പെട്ട മുതിർന്ന രണ്ട് നേതാക്കളെ കോൺഗ്രസ് നേതാക്കൾ മാറി മാറി പുകഴ്ത്തുന്ന കാഴ്ച ഇന്ന് തലസ്ഥാനത്തിന് കൗതുകമായി. ഇടംവലം നോക്കാതെ കാര്യങ്ങൾ വെട്ടിതുറന്ന് പറയുന്ന സി പി എം നേതാവ് ജീസുധാകരനും ,സി പി ഐ നേതാവ് സി ദിവാകരനുമാണ് ഇന്ന് കോൺഗ്രസ് നേതാക്കളുടെ പുകഴ്ച്ചക്ക് പാത്രമായത്.

തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിലാണ് മുതിർന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പം ജി സുധാകരനും പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായ മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാർ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുൻ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സതീശൻ സംസാരിച്ചത്. 

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നിൽ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്നമാകില്ലെന്ന് ഇരുവരും തെളിയിച്ചു. കേരളത്തിൻ്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരൻ. സി.ദിവാകരൻ നിയമസഭയിൽ ഉപദേശം നൽകിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങൾക്ക് നിയമസഭയിൽ വിമർശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശൻ പറ‌ഞ്ഞു. സ്വാഗത പ്രാസംഗികനായിരുന്ന കെ പി സി സി ജനറൽ സെക്രട്ടറി എം ലിജുവും രണ്ട് നേതാക്കളെയും പുകഴ്ത്തി.

Advertisement