കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു

680
Advertisement

കൊച്ചി. കേരളത്തിന്റെ ജലവിമാന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു വയ്ക്കുന്നു.ആദ്യ സീപ്ളയിന്‍ ഇന്ന് ഉച്ചയ്ക്ക് 2 30 ന് കൊച്ചി ബോൾഗാട്ടി കായലിലിറങ്ങും. ബോൾഗാട്ടി നിന്ന് മാട്ടുപ്പെട്ടി റിസർവോയറിലേക്കുള്ള സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ നാളെ മന്ത്രി പി എ മുഹമ്മദ്‌ റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. വിമാനത്തിന്റെ പൈലറ്റ് മാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. സി പ്ലെയിൻ പരീക്ഷണപ്പറക്കലിനോടനുബന്ധിച്ച് ഇന്നും നാളെയും കൊച്ചിയിൽ ബോട്ടുകൾക്കും ഡ്രോണുകൾക്കും നിയന്ത്രണമേർപ്പെടുത്തി. സീ പ്ലെയിൻ ലാൻഡ് ചെയ്യുന്ന സമയത്തും ട്രയൽ റൺ സമയത്തും മറൈൻഡ്രൈവ് ,ഗോശ്രീ പാലം, വല്ലാർപാടം തുടങ്ങി ബർത്ത് മേഖലകളിലാണ് നിയന്ത്രണം. കരയിലും വെള്ളത്തിലും ഒരുപോലെ പറന്നുയരാൻ കഴിയുന്ന വിമാനത്തിന് 9 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്. കേരളത്തിലെ പ്രധാന ജലാശയങ്ങളെയും വിമാന താവളങ്ങളെയും ബന്ധിപ്പിക്കുന്ന സീ പ്ലെയിൻ ടൂറിസം സർക്യൂട്ടുകൾ വികസിപ്പിക്കാനാണ് സർക്കാർ തീരുമാനം.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സീപ്ളയിന്‍ പദ്ധതി കൊല്ലത്ത് അഷ്ടമുടിക്കായലില്‍ വിമാനമിറങ്ങുന്നതിന് ദിവസങ്ങള്‍മുമ്പ് പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചതാണ്. മല്‍സ്യത്തൊഴിലാളികളുടെ തൊഴില്‍നശിക്കും എന്ന പേരിലായിരുന്നു അത്.

Advertisement