പാലക്കാട് 16, വയനാട് 21, ചേലക്കര 9, സ്ഥാനാർത്ഥികൾ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രാഹുൽ ആർ മണലടി;ഹരിദാസും രംഗത്ത്

454
Advertisement

പാലക്കാട്: പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിച്ചു. പാലക്കാട് 16 സ്ഥാനാർത്ഥികളും ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളും വയനാട്ടിൽ 21 സ്ഥാനാർത്ഥികളും മത്സര രം​ഗത്തുണ്ട്. പാലക്കാട് ഡമ്മി സ്ഥാനാർഥികളായി കെ ബിനു മോൾ (സിപിഎം), കെ പ്രമീള കുമാരി (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായി എസ് സെൽവൻ, രാഹുൽ ആർ, സിദ്ദീഖ്, രമേഷ് കുമാർ, എസ് സതീഷ്, ബി ഷമീർ, രാഹുൽ ആർ മണലടി വീട് എന്നിവരും നാമനിർദേശ പത്രിക സമർപ്പിച്ചു.

16 സ്ഥാനാർത്ഥികൾക്കായി ആകെ 27 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. അതേസമയം, ചേലക്കരയിൽ ഒൻപത് സ്ഥാനാർത്ഥികളാണ് മത്സരരം​ഗത്തുള്ളത്. മുന്നണി സ്ഥാനാർഥികൾക്ക് അപരനില്ലെങ്കിലും രമ്യ ഹരിദാസിന്റെ പേരിനോട് സാമ്യമുള്ള ഹരിദാസ് എന്നൊരാൾ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥിയായി യു ആർ പ്രദീപ് , യുഡിഎഫ് സ്ഥാനാർഥിയായി രമ്യ പി എം, എൻഡിഎ സ്ഥാനാർഥിയായി കെ ബാലകൃഷ്ണനും പിവി അൻവറിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ എൻകെയും മത്സര രംഗത്തുണ്ട്. സുനിത, രാജു എംഎ, ഹരിദാസൻ, പന്തളം രാജേന്ദ്രൻ, ലിന്റേഷ് കെബി എന്നിവരാണ് പത്രിക നൽകിയ മറ്റുള്ളവർ. ആകെ 15 സെറ്റ് പത്രികയാണ് ചേലക്കരയിൽ ലഭിച്ചത്.

എ സീത (ബഹുജൻ ദ്രാവിഡ പാർട്ടി), ഗോപാൽ സ്വരൂപ് ഗാന്ധി (കിസാൻ മജ്ദൂർ ബറോജ്ഗർ സംഘ് പാർട്ടി), ബാബു (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), എസി സിനോജ് (കൺട്രി സിറ്റിസൺ പാർട്ടി), കെ സദാനന്ദൻ (ബിജെപി), സ്വതന്ത്ര സ്ഥാനാർത്ഥികളായ ഇസ്മയിൽ സബിഉള്ള, സന്തോഷ് ജോസഫ്, ആർ രാജൻ, അജിത്ത് കുമാർ സി, ബുക്കരാജു ശ്രീനിവാസ രാജു, എ നൂർമുഹമ്മദ് എന്നിവരാണ് വെളളിയാഴ്ച പത്രിക സമർപ്പിച്ചത്. പ്രിയങ്ക ഗാന്ധി(ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സത്യൻ മൊകേരി (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ), നവ്യാ ഹരിദാസ് (ഭാരതീയ ജനതാ പാർട്ടി), ജയേന്ദ്ര കർഷൻഭായി റാത്തോഡ്(റൈറ്റ് ടു റീകാൾ പാർട്ടി), ദുഗ്ഗിറാല നാഗേശ്വര റാവൂ (ജാതിയ ജനസേവ പാർട്ടി), സ്വതന്ത്ര സ്ഥാനാർഥികളായ രുഗ്മിണി, സോനു സിങ് യാദവ്, ഡോ കെ പത്മരാജൻ, ഷെയ്ക്ക് ജലീൽ, ജോമോൻ ജോസഫ് സാമ്പ്രിക്കൽ എപിജെ ജുമാൻ വിഎസ് എന്നിവരാണ് മുൻദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്ടോബർ 28 ന് നടക്കും. ഒക്ടോബർ 30 ന് വൈകിട്ട് മൂന്നിനകം സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിൻവലിക്കാം.

Advertisement