സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ നിന്ന് നിധിയെന്ന് തോന്നിക്കുന്ന വസ്തുക്കൾ കണ്ടെത്തി. ചെങ്ങളായിയിൽ പരിപ്പായി ഗവൺമെന്റ് എൽപി സ്കൂളിനടുത്താണ് സംഭവം. മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളുമടങ്ങുന്ന കുടം കണ്ടത്. ബോംബ് ആണെന്ന് കരുതി ആദ്യം തൊഴിലാളികള്‍ ഇത് തുറന്നു നോക്കിയിരുന്നില്ല.
പിന്നീട് ഉച്ചയോടെയാണ് തുറന്നു നോക്കുന്നത്. ഉടനെ പഞ്ചായത്ത് പ്രസിഡന്‍റിനെ കാര്യം അറിയിച്ചു.17 മുത്തുമണികള്‍, 13 സ്വർണ്ണപതക്കങ്ങള്‍, കാശിമാലയുടെ നാല് പതക്കങ്ങള്‍, ഒരു സെറ്റ് കമ്മല്‍, വെള്ളി നാണയങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് കുടത്തിനുള്ളിൽ കണ്ടെത്തിയത്.
വെള്ളി നാണയങ്ങളിലൊന്നും വർഷം രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് വസ്തുക്കൾ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തു വകുപ്പ് കാലപ്പഴക്കമടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.





































