തൃശ്ശൂര്‍: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തോല്‍വിയുടെ റിക്കോര്‍ഡിൽ കെ മുരളീധരൻ ഒന്നാമൻ. ആറ് തവണയാണ് മുന്‍ കെ പി സി സി പ്രസിഡന്റായ മുരളി കേരളത്തില്‍ തോറ്റത്. രണ്ടു തവണ മൂന്നാം സ്ഥാനക്കാരുമായി. കെട്ടിവെച്ച കാശും പോയി. ഇത്തവണ തൃശ്ശൂരില്‍ തോറ്റ് മൂന്നാം സ്ഥാനത്തായതോടെ അക്കാര്യത്തില്‍ ഹാട്രിക്കും തികച്ചു.
ഏറ്റവും കൂടുതല്‍ തവണ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനാണ്.
13 തവണയാണ് മത്സരത്തിനിറങ്ങിയത്.
12 തെരഞ്ഞെടുപ്പുകളിൽ പോരിനിറങ്ങിയ കെ കരുണാകരനും ഉമ്മന്‍ചാണ്ടിയുമാണ് തൊട്ടു പിന്നില്‍. ഉമ്മന്‍ ചാണ്ടി എല്ലാ മത്സരത്തിലും ജയിച്ചു. കരുണാകരന്‍ രണ്ടു തവണ തോറ്റു. മുരളീധരന്‍ പകുതി തെരഞ്ഞെടുപ്പിലും തോറ്റു.
1996 ല്‍ കോഴിക്കോട് ലോകസഭാ തെരഞ്ഞെടുപ്പില്‍ എം പി വീരേന്ദ്രകുമാറിനോട് തോറ്റായിരുന്നു മുരളീധരന്റെ പരാജയ തുടക്കം. കെ കരുണാകരനും ആ തെരഞ്ഞെടുപ്പില്‍ വി വി രാഘവനോട് തൃശ്ശൂരില്‍ തോറ്റു. അച്ഛനും മകനും തോറ്റ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകത. 1998 ല്‍ മണ്ഡലം മാറി മുരളീധരന്‍ തൃശ്ശൂരിലെത്തി. വി വി രാഘവന്‍ ജയം ആവര്‍ത്തിച്ചു. അച്ഛനേയും മകനേയും തോല്‍പിച്ച ആളെന്ന പേരും വിവി രാഘവൻ സ്വന്തമാക്കി.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് ആന്റണി മന്ത്രി സഭയില്‍ അംഗമായ മുരളി, നിയമസസഭാംഗമാകാന്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടു. വടക്കേഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ കുത്തക സീറ്റില്‍ നിലവിലെ എംഎല്‍എ യെ രാജിവെപ്പിച്ചു. മത്സരത്തില്‍ എ സി മൊയ്തീനോട് തോറ്റു. മന്ത്രിയാകാന്‍ മത്സരിച്ച് തോല്‍ക്കുന്ന ആദ്യ ആളെന്ന പേരും സ്വന്തമാക്കി. രണ്ടു വര്‍ഷത്തിനു ശേഷം കൊടുവള്ളിയില്‍ പി ടി റഹീമിനോടും തോറ്റു.
2009 ല്‍ വയനാട് ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസ് ആയിരുന്നില്ല. എന്‍സിപി സ്ഥാനാര്‍ത്ഥിയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം എ ഷാനവാസ് 4.10 ലക്ഷം വോട്ടു നേടി ജയിച്ചപ്പോള്‍ ഒരു ലക്ഷം വോട്ടു പോലും കിട്ടാതെ മുരളി മൂന്നാം സ്ഥാനത്തായി. കെട്ടിവെച്ച കാശും പോയി. അവസാന തോല്‍വി നേമത്തായിരുന്നു. ബിജെപി തോല്‍പ്പിക്കുമെന്ന് പറഞ്ഞ് എത്തിയെങ്കിലും മൂന്നാമനായി കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തി.
മൂന്നുതവണ കോഴിക്കോട് ലോകസഭയിലും രണ്ടു തവണ വട്ടിയൂര്‍ക്കാവ് നിയമസഭയിലും കഴിഞ്ഞതവണ വടകര ലോകസഭയിലുമാണ് മുരളീധരന്റെ വിജയം





































