തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

577
Advertisement

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്‍ഡ് വീതമാണ് വര്‍ധിപ്പിക്കുന്നത്. വാര്‍ഡ് വിഭജനത്തിനായി സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു.

വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിനായി സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അധ്യക്ഷനായ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ രൂപീകരിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ജനസംഖ്യാനുപാതികമായി വാര്‍ഡ് വിഭജിച്ച ശേഷം ഹിയറിംഗ നടത്തിയാകും തീരുമാനമെടുക്കുക. വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 വാര്‍ഡുകളാണ് നിലവില്‍ ഉള്ളത്. ഓര്‍ഡിനന്‍സ് പ്രകാരം 1300 വാര്‍ഡുകള്‍ പുതിയതായി ഉണ്ടാകാനാണ് സാധ്യത. നഗരസഭകളിലെ വാര്‍ഡുകളുടെ ആകെ എണ്ണം 3078 ല്‍ നിന്ന് 3205 ആയേക്കും. നഗരസഭകളിലെ വാര്‍ഡുകളുടെ എണ്ണം കുറഞ്ഞത് 25 ല്‍ നിന്ന് 26 ആകും. കോര്‍പ്പറേഷനുകളിലേത് കുറഞ്ഞത് 55 ല്‍ നിന്ന് 56 ആയും പരമാവധി 100 ല്‍ നിന്ന് 101 ആയും വര്‍ധിക്കും.ജില്ലാ പഞ്ചായത്തുകളില്‍ 3311 ഡിവിഷനുകളുള്ളതില്‍ 15 എണ്ണം കൂടി വര്‍ധിക്കും. എന്നാല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കില്ല. വാര്‍ഡ് വിഭജനത്തിനായി കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കിയെങ്കിലും ഗവര്‍ണര്‍ ഒപ്പിട്ടിരുന്നില്ല. പിന്നീട് നിയമസഭ ബില്‍ പാസാക്കിയെങ്കിലും കോവിഡ് വന്നതോടെ വാര്‍ഡ് വിഭജനം ഒഴിവാക്കി. ഈ ബില്ലില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വാര്‍ഡ് വിഭജനം നടപ്പാക്കുക

Advertisement