കൊച്ചി: കുവൈത്തിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും. കണ്ണൂർ ഇരിട്ടി നടുവിൽ സൂരജ് (40), ഭാര്യ എറണാകുളം മഴുവന്നൂർ പഞ്ചായത്തിലൂള്ള മണ്ണൂരിൽ കൂഴൂർ കട്ടക്കയത്ത് വീട്ടിൽ കെ.എ.തോമസിന്റെയും അന്നമ്മയുടെയും മകൾ ബിൻസി (35) എന്നിവരെയാണ് കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. കുടുംബപ്രശ്നങ്ങളാണ് വഴക്കിലേക്ക് നയിച്ചതെന്നാണ് പറയപ്പെടുന്നത്.
മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികൾ കഴിഞ്ഞ ഒരു വർഷമായി ബിൻസിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിൻസിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റർ അവധിക്കു ശേഷം അഞ്ചു ദിവസം മുൻപാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നെന്ന് അടുത്ത ബന്ധുക്കൾ വ്യക്തമാക്കി. മെഡിക്കലടക്കം പൂർത്തിയാക്കി വീസയ്ക്കു വേണ്ടി കാത്തിരിക്കുന്ന സമയത്താണ് ഇത്തരമൊരു ദുരന്തമുണ്ടായതെന്ന് ബന്ധുക്കൾ പറഞ്ഞു.
സൂരജിന്റെ നാടായ ഇരിട്ടിയിലേക്കാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കൊണ്ടുവരിക. നടപടിക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച എത്തിക്കാൻ സാധിക്കുമെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു. കുവൈത്തിലുള്ള സൂരജിന്റെ സഹോദരിയുടെ ഭർത്താവാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അന്വേഷണം പൂർത്തിയായാൽ മാത്രമേ എന്താണ് ഇവരുടെ മരണത്തിലേക്ക് നയിച്ചതെന്ന് അറിയാൻ കഴിയൂ. ഇരുവർക്കുമിടയിൽ വലിയ പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. എന്നാൽ ദുരന്തം നടന്ന ദിവസം ഇരുവരും തമ്മിൽ വഴക്കിട്ടതിന്റെ ബഹളം അയൽവാസികൾ കേട്ടിരുന്നു എന്നാണ് വിവരം.
ബിൻസി കുവൈത്തിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്സായി ജോലി ചെയ്യുന്നു. കാര്യമായ സാമ്പത്തിക പ്രശ്നങ്ങളും ഇവർക്ക് ഉണ്ടായിരുന്നില്ല. ഓസ്ട്രേലിയയിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് കുട്ടികളെ കഴിഞ്ഞ വർഷം ബിൻസിയുടെ വീട്ടിലാക്കിയത്. അതുവരെ കുവൈത്തിലെ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഇരുവീടുകളും.