വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പാകിസ്താനിലേക്ക്. സംഘം ഈ ആഴ്ചാവസാനം പാകിസ്താനിലെത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വാൻസിനൊപ്പം അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നർ എന്നിവരും ചർച്ചകളിൽ പങ്കെടുക്കും.
Also Read: കേരളം പോളിങ് ബൂത്തിൽ, പോളിങ് ശതമാനം കൂട്ടാൻ വിവിധ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ
ചർച്ചകളുടെ ആദ്യഘട്ടം ശനിയാഴ്ച രാവിലെ ഇസ്ലാമാബാദിൽ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘത്തെ പ്രസിഡന്റ് ഈ വാരാന്ത്യത്തിൽ ഇസ്ലാമാബാദിലേക്ക് അയക്കുകയാണ്. ഈ കൂടിക്കാഴ്ചകളെ ഞങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.’- ലീവിറ്റ് പറഞ്ഞു. ചർച്ചകൾക്ക് വാൻസ് നേതൃത്വം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇറാൻ തങ്ങളുടെ ഭാഗത്തുനിന്നുള്ള അടുത്ത നീക്കം നടത്തണമെന്ന് വാൻസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യുദ്ധം പുനരാരംഭിക്കാനുള്ള വഴികൾ പ്രസിഡന്റ് ട്രംപിന്റെ പക്കലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ച പശ്ചാത്തലത്തിലാണ് വാൻസിന്റെ പ്രതികരണം.




































