ഇറാന് എതിരെ വരും ആഴ്ചകളിലും സൈനിക നടപടി തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ രാജ്യം സ്വീകരിക്കുന്ന നിർണായക നിലപാടുകൾ വിശദീകരിക്കാൻ ട്രംപ് ഇന്ന് വൈകുന്നേരം അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യും. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങൾ അതീവ നിർണായകമാണെന്നും പശ്ചിമേഷ്യയിൽ നിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. അമേരിക്കയുടെ അജണ്ടയിൽ നയതന്ത്രത്തിന് സ്ഥാനമില്ലെന്നും കരയുദ്ധത്തെ തങ്ങൾ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിൽ നിന്ന് സന്ദശം ലഭിച്ചതായി വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി സ്ഥിരീകരിച്ചെങ്കിലും, അമേരിക്ക സമർപ്പിച്ച 15 ഇന നിർദേശങ്ങൾക്ക് ഇറാൻ ഇതുവരെ മറുപടി നൽകിയിട്ടില്ല. വെറും വെടിനിർത്തലല്ല, മറിച്ച് പശ്ചിമേഷ്യയിൽ പൂർണമായ സമാധാനമാണ് വേണ്ടതെന്നും, തങ്ങളെ ആക്രമിക്കില്ലെന്ന് ഉറപ്പ് വേണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.
യുദ്ധം ആഗോള തലത്തിൽ ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ചൈനയും പാകിസ്താനും ചേർന്ന് പ്രശ്നപരിഹാരത്തിനായി അഞ്ചിന നിർദേശങ്ങൾ സമർപ്പിച്ചു. റഷ്യയും മധ്യസ്ഥ ചർച്ചകൾക്ക് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയ മാർപാപ്പ, ഏപ്രിൽ 5 ഈസ്റ്ററിന് മുൻപ് യുദ്ധം അവസാനിക്കുമെന്നും ട്രംപ് സമാധാനത്തിനുള്ള വഴി കണ്ടെത്തുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ, സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.






























