ധാക്ക : ബംഗ്ലാദേശിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. യാത്ര ഫെറിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ ജില്ലയായ രാജ്ബാരിയിലെ ദൗലാഡിയ ടെർമിനലിൽ ബുധനാഴ്ച വൈകുന്നേരം 5.15 ഓടെയാണ് അപകടമുണ്ടായത്. പത്മ നദിയിലേക്കാണ് ബസ് മറിഞ്ഞത്.
രക്ഷാ കപ്പല്‍ ക്രെയിനുകള്‍ ഉപയോഗിച്ച് ബസ് പുറത്തെടുത്തു. 14 മൃതദേഹങ്ങള്‍ ബസിനുള്ളിൽ നിന്നാണ് കണ്ടെത്തിയതെന്ന് ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ സോഹെല്‍ റാണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ മുങ്ങൽ വിദഗ്ധർ മുമ്പ് കണ്ടെത്തിയിരുന്നു. ആറ് മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് ബസ് പുറത്തെടുത്തത്. 11 യാത്രക്കാർ നീന്തി രക്ഷപ്പെട്ടതായി പൊലീസും ദൃക്‌സാക്ഷികളും പറഞ്ഞിരുന്നു.
കാണാതായവർക്കായി ഫയർഫോഴ്‌സും കോസ്റ്റ്ഗാർഡ് മുങ്ങൽ വിദഗ്ധരും സൈനിക, പൊലീസ് സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. ധാക്കയിലേക്ക് പോകുകയായിരുന്നു ബസിൽ കുട്ടികൾ ഉൾപ്പെടെ 40ഓളം യാത്രക്കാർ ഉണ്ടായിരുന്നതായും അവരിൽ ഭൂരിഭാഗവും ഈദ് അവധി കഴിഞ്ഞ് തലസ്ഥാനത്തേക്ക് മടങ്ങുകയായിരുന്നുവെന്നും അധികൃതർ പറഞ്ഞു. രാജ്ബാരി ജില്ലാ ഭരണകൂട ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പ്രധാനമന്ത്രി താരിഖ് റഹ്മാൻ തങ്ങളെ വിളിക്കുകയും അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ബസ് ഫെറിയിലേക്ക് കയറുമ്പോൾ മറ്റൊരു ചെറിയ യൂട്ടിലിറ്റി ഫെറി ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് ടെർമിനലിന്റെ സൂപ്പർവൈസർ മോനിർ ഹൊസൈൻ പറഞ്ഞു. യാത്രക്കാരിൽ പലരും ഒരേ കുടുംബത്തിലെ അംഗങ്ങളായിരുന്നു.































