ലണ്ടൻ: സായുധ സംഘട്ടനങ്ങളിൽ സമദൂര നിലപാട് സ്വീകരിക്കുന്ന പാരമ്പര്യം ചൂണ്ടിക്കാട്ടി യുഎസ് യുദ്ധ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡ്. ഇറാൻ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത യുഎസ് വിമാനങ്ങൾക്ക് രാജ്യം വ്യോമാതിർത്തി അടച്ചു. ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഞായറാഴ്ച സ്വിറ്റ്സർലൻഡിനു മുകളിലൂടെ പറക്കാനുള്ള രണ്ട് അഭ്യർത്ഥനകൾ നിരസിച്ചതായി ബേണിലെ ഫെഡറൽ ഗവൺമെന്റ് അറിയിച്ചു.
എന്നാൽ, രണ്ട് യാത്രാ വിമാനങ്ങൾ ഉൾപ്പെടെ മറ്റ് മൂന്ന് വിമാനങ്ങൾക്ക് അംഗീകാരം ലഭിച്ചു. സംഘർഷത്തിൽ ഉൾപ്പെടുന്ന കക്ഷികൾ സൈനിക ആവശ്യങ്ങൾക്കായി അമിതമായി വിമാനങ്ങൾ പറത്തുന്നത് നിഷ്പക്ഷതാ നിയമം വിലക്കുന്നുവെന്ന് സ്വിസ് സർക്കാർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ യുദ്ധവും നയതന്ത്രജ്ഞർക്ക് വർദ്ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകളും കാരണം സ്വിറ്റ്സർലൻഡ് ടെഹ്‌റാനിലെ എംബസി താൽക്കാലികമായി അടച്ചിരുന്നു.



































