Home News Breaking News ‘ഇറാൻ സംസാരിക്കുന്നുണ്ട്, എന്തെങ്കിലും സാധിക്കുമോ എന്ന് നോക്കാം, പക്ഷെ…’, അമേരിക്കയുടെ വമ്പൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്കെന്ന്...

‘ഇറാൻ സംസാരിക്കുന്നുണ്ട്, എന്തെങ്കിലും സാധിക്കുമോ എന്ന് നോക്കാം, പക്ഷെ…’, അമേരിക്കയുടെ വമ്പൻ യുദ്ധക്കപ്പലുകൾ ഇറാൻ തീരത്തേക്കെന്ന് ട്രംപ്

Advertisement

വാഷിംഗ്ടൺ: ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനിക മേധാവി വാഷിംഗ്ടണ് കടുത്ത മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചർച്ചകളിൽ അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധസാധ്യത തള്ളിക്കളയാതെ തന്നെ നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ട്രംപ് സൂചിപ്പിച്ചത്. ഇറാൻ നമ്മളോട് സംസാരിക്കുന്നുണ്ട്. എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ എന്ന് നമുക്ക് നോക്കാം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും അമേരിക്കയുടെ വമ്പൻ നാവികവ്യൂഹം ഇറാൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

സാധ്യമായ വ്യോമാക്രമണങ്ങളെക്കുറിച്ചോ സൈനിക നീക്കങ്ങളെക്കുറിച്ചോ മേഖലയിലെ സഖ്യകക്ഷികളെപ്പോലും അറിയിച്ചിട്ടില്ലെന്ന് ട്രംപ് വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് പ്ലാനുകൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെയുണ്ടായ അടിച്ചമർത്തലിൽ പ്രകോപിതനായ ട്രംപ്, കടുത്ത നടപടികൾ ഉണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള വൻ നാവിക വ്യൂഹത്തെ അമേരിക്ക ഇറാൻ തീരത്ത് വിന്യസിച്ചുകഴിഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ സൈനിക മേധാവി ഇതിനോടകം തന്നെ വാഷിംഗ്ടണിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഘര്‍ഷവും ഇറാൻ നീക്കവും

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് നീങ്ങുന്നു. ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ എന്ന വിമാന വാഹിനിക്കപ്പലിന്‍റെ നേതൃത്വത്തിലുള്ള അമേരിക്കൻ നാവികപ്പട അറബിക്കടലിൽ നിലയുറപ്പിച്ചതോടെ, ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ മണ്ണിനടിയിൽ കൂടുതൽ ആഴത്തിലേക്ക് ഒളിപ്പിക്കാൻ തുടങ്ങിയതായി പുതിയ ഉപഗ്രഹ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലെ സുരക്ഷ മുൻനിർത്തി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിന്യസിച്ച യുഎസ്എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് ഇറാൻ തീരത്തിന് സമീപം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി നൂറുകണക്കിന് മിസൈൽ ബോബോട്ടുകളെ ഇറാൻ കടലിലിറക്കി.

ഇറാന്‍റെ സ്വന്തം ഡ്രോൺ കാരിയറായ ‘ഷാഹിദ് ബഗേരി’ ബന്ദർ അബ്ബാസ് തീരത്ത് നിന്ന് ആറ് കിലോമീറ്റർ അകലെ സജ്ജമാക്കിയിട്ടുണ്ട്. 60 ഡ്രോണുകളെ വരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണിത്. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലേക്കുള്ള തുരങ്ക കവാടങ്ങൾ വൻതോതിൽ മണ്ണ് ഇട്ട് മൂടുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി കണ്ടെത്തിയിട്ടുണ്ട്. 2025 ജൂണിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ബോംബാക്രമണങ്ങളിൽ ആണവ കേന്ദ്രങ്ങൾക്ക് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here