അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള നാസയുടെ ആർട്ടെമിസ് 2 ദൗത്യം ഫെബ്രുവരി ആറിന് നടക്കും. ദൗത്യത്തിന്റെ ഭാഗമായ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റും ബഹിരാകാശയാത്രികർ സഞ്ചരിക്കാനൊരുങ്ങുന്ന ഓറിയോൺ പേടകവും ഇന്ന് വിക്ഷേപണത്തറയിലേക്ക് മാറ്റും.ഫെബ്രുവരി ആറിന് 10 ദിവസം നീളുന്ന ദൗത്യം ആരംഭിക്കും.
ഈ ദൗത്യത്തിൽ ബഹിരാകാശസഞ്ചാരികൾ ചന്ദ്രനിൽ കാലുകുത്തില്ല.സഞ്ചാരികൾ ചന്ദ്രനെ വലംവച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും.4700 മൈൽ ദൂരമാണ് യാത്രികർ സഞ്ചരിക്കുക.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കൊച്, ജെർമി ഹാൻസെൻ എന്നിവരാണ് ആർട്ടെമിസ് 2-വിലെ സഞ്ചാരികൾ.1972 ഡിസംബർ 19-നാണ് ഏറ്റവുമൊടുവിൽ നാസയുടെ അപ്പോളോ 17 ദൗത്യത്തിന്റെ ഭാഗമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയത്.ആറ് അപ്പോളോ ദൗത്യങ്ങളിൽ മനുഷ്യൻ ഇതുവരെ ചന്ദ്രനിലെത്തിയിട്ടുണ്ട്.








































