വാഷിങ്ടൺ ഡിസി : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ യൂട്യൂബും തമ്മിലുള്ള നിയമയുദ്ധം ഒത്തുതീർപ്പായി. ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഒത്തുതീർപ്പിലേക്ക് ഇരുകൂട്ടരുമെത്തിയത്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് പ്ലാറ്റ്‌ഫോം യൂട്യൂബ് നിരോധിച്ചത്.
ഇതുമായി ബന്ധപ്പെട്ട കേസിലാണ് യൂട്യൂബ് ഭീമമായ തുക നഷ്ടപരിഹാരമായി നൽകി ഒത്തുതിർപ്പിലെത്താൻ ധാരണയായത്. ട്രംപിന് 24.5 മില്യൺ ഡോളർ (ഏകദേശം ₹204 കോടി ഇന്ത്യൻ രൂപ) നൽകിക്കൊണ്ടാണ് യൂട്യൂബ് കേസ് അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയ നിരോധനവുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്ക് വഴിവെച്ച ഒരു നിയമപോരാട്ടമാണ് ഇതോടെ ഒത്തുതീർപ്പിലേക്ക് എത്തുന്നത്.
യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളും ട്രംപും തമ്മിലാണ് ഒത്തുതീർപ്പ് ഉടമ്പടിയിലെത്തിയത്. 2021 ജനുവരി ആറിന് നടന്ന ക്യാപിറ്റോൾ കലാപത്തിന് പ്രോത്സാഹനം നൽകിയെന്നാരോപിച്ചാണ് യൂട്യൂബും ഫേസ്ബുക്കും അടക്കം പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ടുകൾ ആദ്യം താൽക്കാലികമായും പിന്നീട് സ്ഥിരമായും നിരോധിച്ചത്. അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്ന് ആരോപിച്ചാണ് ട്രംപ് യൂട്യൂബിനെതിരെ നിയമനടപടിയിലേക്ക് നീങ്ങി.
സോഷ്യൽ മീഡിയ നിരോധന കേസുകളിൽ നിർണായകം
ഈ വലിയ തുകയുടെ നഷ്ടപരിഹാരം, സമാനമായ മറ്റ് സോഷ്യൽ മീഡിയ നിരോധന കേസുകളിലും ഭാവിയിൽ നിർണായകമായേക്കാം. യൂട്യൂബിന് വലിയൊരു തിരിച്ചടിയാണ് ഈ കേസ് നൽകിയിരിക്കുന്നത്. പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ കമ്പനികൾ നേരിടുന്ന വെല്ലുവിളികളുടെ സൂചനയായും ഈ ഒത്തുതീർപ്പ് വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തം, ഉള്ളടക്ക നിയന്ത്രണ നിയമങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കാണ് ഇ സംഭവം വീണ്ടും വഴിതുറന്നിരിക്കുന്നത്.






































