കാഠ്മണ്ഡു: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി.
പ്രക്ഷോഭത്തെ തുടന്ന് രാജിവച്ച പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിക്കു പകരം മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി അധികാരമേറ്റു. ഇന്ന് രാത്രിയാണ് 73 കാരിയായ കാർക്കി സത്യപ്രതിജ്ഞ ചെയ്തത്. പ്രസിഡന്റിന്റെ വക്താവ് കിരൺ പൊഖ്രെൽ ആണ് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്.
നേപ്പാള്‍ പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിട്ടുണ്ട്. സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ‘ജെന്‍സി’ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടിരുന്നു.
രാഷ്ട്രീയ രംഗത്തുള്ളവര്‍ തല്‍ക്കാലം പ്രധാനമന്ത്രി സ്ഥാനത്തേക്ക് വേണ്ടെന്നായിരുന്നു അവരുടെ നിലപാട്. സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രക്ഷോഭത്തെ തുടര്‍ന്നാണ് ശര്‍മ്മ ഒലിയുടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രാജിവച്ചത്.
നേപ്പാളിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തിയ ഏക വനിതയാണ് സുശീല കാര്‍കി. നേപ്പാളില്‍ ഇതുവരെ സ്ത്രീ പ്രധാനമന്ത്രി പദവിയില്‍ എത്തിയിട്ടില്ല. അതിനാല്‍ ചീഫ് ജസ്റ്റിസായ ഏക വനിത തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരണമെന്നാണ് പ്രതിഷേധക്കാര്‍ നിലപാടെടുത്തതത്.
നേപ്പാള്‍ പ്രസിഡന്റായി മുന്‍പ് ബിദ്യ ദേവി ഭണ്ഡാരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രക്ഷോഭത്തെ തുടര്‍ന്ന് കെ.പി. ശര്‍മ്മ ഒലി പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സുശീല കാര്‍കിയുടെ പേര് ഉയര്‍ന്നുവന്നത്.






































