ടെല്‍അവീവ്: ഗാസ പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ പദ്ധതിയ്ക്ക് അംഗീകാരം നല്‍കി ഇസ്രായേല്‍ മന്ത്രിസഭ.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത. വ്യാഴാഴ്ച രാത്രി മുഴുവൻ നീണ്ടുനിന്ന മന്ത്രിസഭാ യോഗത്തില്‍ ഗാസയിലെ മുഴുവൻ പ്രദേശത്തിന്റെയും നിയന്ത്രണം തിരിച്ചുപിടിയ്ക്കാനും പിടിച്ചെടുക്കുന്ന പ്രദേശം സൗഹൃദ അറബ് സേനയ്ക്ക് കൈമാറാനും തീരുമാനിച്ചെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം, പുതിയ തീരുമാനം ഹമാസ് ബന്ദികളാക്കിയിരിക്കുന്ന 20ഓളം പേരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ആശയങ്കയും നിലനില്‍ക്കുന്നുണ്ട്. രണ്ട് വർഷത്തിലേറെയായി യുദ്ധത്തില്‍ ഏർപ്പെട്ടിരിക്കുന്ന സൈന്യത്തെ ഇത് കൂടുതല്‍ സമ്മർദത്തിലാക്കുമെന്ന് ഇസ്രായേലിലെ ഒരു ഉന്നത സൈനിക ജനറലിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
മന്ത്രിസഭയുടെ തീരുമാനം ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ അപകടത്തിലാക്കുമെന്ന് ആശങ്കയുയർത്തി ബന്ദികളുടെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. ബന്ദികളില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ ജറുസലേമില്‍ നടന്ന സുരക്ഷാ മന്ത്രിസഭാ യോഗത്തിന് പുറത്ത് പ്രതിഷേധിച്ചു.
ഒക്ടോബർ ഏഴിന് ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ യുദ്ധത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്.യുദ്ധം തുടങ്ങിയതിന് ശേഷം ഗാസയില്‍ എത്രപേർ താമസിക്കുന്നുണ്ടെന്ന് കാര്യത്തില്‍ പോലും വ്യക്തതയില്ല.
യുദ്ധത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ ലക്ഷക്കണക്കിന് ആളുകള്‍ ഗാസ നഗരം വിട്ട് പലായനം ചെയ്തിരുന്നെങ്കിലും ഈ വർഷം തുടക്കത്തില്‍ ഒരു വെടിനിർത്തല്‍ പ്രാബ്യലത്തില്‍ വന്നതിന് പിന്നാലെ പലരും തിരികെയെത്തിയിരുന്നു.






































