റഷ്യൻ യാത്രാ വിമാനം കിഴക്കൻ അമുർ മേഖലയിൽ തകർന്നുവീണു. ആറ് ജീവനക്കാരടക്കം 50 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരിക്കാമെന്ന് പ്രാഥമിക വിവരങ്ങൾ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. സൈബീരിയൻ എയർലൈനായ അങ്കാരയുടെ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ പട്ടണത്തിലേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായത്. റഷ്യയുടെ അടിയന്തര മന്ത്രാലയം നടത്തിയ തിരച്ചിലിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം ലാൻഡ് ചെയ്യുന്നതിനിടെ ജീവനക്കാർക്ക് സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 1950-കളിൽ നിർമ്മിച്ച അന്റോനോവ് ആൻ-24 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചരക്ക്, യാത്രാ ഗതാഗതങ്ങൾക്കായി റഷ്യയിൽ ഈ വിമാനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
































