സ്വപ്ന യാത്രയുടെ അവസാന ലാപ്പിൽ 5 വയസുകാരിയായ മകൾ കപ്പലിൽ നിന്ന് കടലിലേക്ക് വീണു, പിന്നാലെ ചാടി അച്ഛൻ, രക്ഷപ്പെടൽ

501
Advertisement

ഫ്ലോറിഡ: മകൾ ഏറെ ആഗ്രഹിച്ച ഡിസ്നി ക്രൂയിസ് കപ്പലിലെ യാത്രയ്ക്കിടയിൽ അഞ്ചു വയസുകാരിയായ മകൾ കടലിലേക്ക് വീണു. മറ്റൊന്നും നോക്കാതെ കടലിലേക്ക് ചാടി മകളെ രക്ഷിച്ച് അച്ഛൻ. ‌‌ഞായറാഴ്ച ഫ്ലോറിഡയിലേക്കുള്ള മടക്കയാത്രയിൽ 14 ഡെക്കുകളുള്ള ഡിസ്നി കപ്പലിന്റെ റെയിലിന് സമീപത്ത് നിന്ന് ചിത്രമെടുക്കുന്നതിനിടയിലാണ് കുട്ടി കടലിലേക്ക് വീണത്. സംഭവം കണ്ട് നിന്ന കുട്ടിയുടെ അച്ഛൻ മകളെ രക്ഷിക്കാനായി കടലിലേക്ക് ചാടി. ആളുകൾ വെള്ളത്തിൽ വീണത് അറിയാതെ കപ്പൽ മുന്നോട്ട് നീങ്ങുന്നത് തുടരുകയായിരുന്നു. പിന്നാലെ ആളുകൾ ബഹളം വച്ചതിന് പിന്നാലെ കപ്പൽ തിരിച്ച് വരികയും രക്ഷാ കപ്പലുകൾ ഇറക്കി അരമണിക്കൂറോളം കടലിൽ മരണത്തോട് മല്ലടിച്ചിരുന്ന അച്ഛനേയും മകളേയും രക്ഷിക്കുകയായിരുന്നു.

കപ്പൽ അതിവേഗതയിൽ നീങ്ങുകയായിരുന്നു. വളരെ വേഗത്തിലാണ് കടലിൽ വീണവർ ചെറു പൊട്ടുകൾ പോലെ അപ്രത്യക്ഷമായതെന്നാണ് സംഭവം കണ്ടുനിന്ന കപ്പലിലെ യാത്രക്കാർ അന്തർ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങൾ നോക്കി നിൽക്കെയാണ് കടലിൽ നിന്ന് പിതാവിനെയും മകളെയും രക്ഷിച്ചതെന്നും ദൃക്സാക്ഷികൾ പറയുന്നു. 4000 ആളുകളെ വഹിക്കാൻ സാധിക്കുന്ന ആഡംബര കപ്പലാണ് ഡിസ്നി ഫ്ലോറിഡയിൽ സ‍ർവ്വീസ് നടത്തുന്നത്. ഫ്ളോറിഡയിലെ ഫോ‍ർട്ട് ലോഡർലേലിൽ നിന്ന് ആരംഭിച്ച് ബഹാമാസിനെ ചുറ്റി തിരികെ ഫ്ലോറിഡയിലെത്തുന്നതാണ് കപ്പലിലെ നാലുദിവസത്തെ യാത്ര. രക്ഷാപ്രവ‍ർത്തനത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

കപ്പൽ യാത്രയുടെ അവസാന ദിവസത്തിലാണ് സംഭവം ഉണ്ടായത്. നാലാമത്തെ ഡെക്കിലെ റെയിലിൽ മകളെ ഇരുത്തി ചിത്രങ്ങൾ എടുക്കുന്നതിനിടയിലാണ് അപകടമെന്നാണ് അന്ത‍ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കപ്പലിൽ നിന്ന് യാത്രക്കാർ കടലിൽ വീഴുന്നത് അസാധാരണമാണ്. ക്രൂയിസ് ലൈൻ അന്താരാഷ്ട്ര അസോസിയഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2019ൽ 25 പേരാണ് കപ്പലിൽ നിന്ന് കടലിൽ വീണിട്ടുള്ളത്. ഇതിൽ ഒൻപത് പേരെയാണ് രക്ഷിക്കാൻ സാധിച്ചിട്ടുള്ളത്.

Advertisement