കരഞ്ഞ കുഞ്ഞിനെ രണ്ടാനച്ഛൻ എടുത്തെറിഞ്ഞു, 17 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

325
Advertisement

17 മാസം പ്രായമുള്ള കുഞ്ഞിനെ രണ്ടാനച്ഛൻ എടുത്തെറിഞ്ഞ് കൊലപ്പെടുത്തി. വെസ്റ്റ് വെർജീനയിലെ ജെയ്ൻ ലൂവിൽ നടന്ന സംഭവത്തിൽ, ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തി 27 -കാരനായ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛൻ എടുത്ത് എറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തലയോട്ടി പൊട്ടിയെന്നും ഡബ്യുഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നു. സക്കറി വില്യംസ് എന്ന രണ്ടാനച്ഛൻ എടുത്ത് എറിഞ്ഞതിനെ തുട‍ർന്ന് കുട്ടിയുടെ തല കട്ടിലിൻറെ ഫ്രെയിമിലും തറയിലും അടിച്ചാണ് പരിക്കേറ്റതെന്നും റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിന് ശ്വാസമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സർവീസുകൾ വീട്ടിലെത്തി കുട്ടിയെ പരിശോധിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ പരിക്കിൻറെ ആഘാതത്തിൽ കുഞ്ഞ് ഒരു മണിക്കൂറിന് ശേഷം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അതേ വീട്ടിൽ താമസിക്കുകയായിരുന്ന കുട്ടിയുടെ മുത്തശ്ശനും മുത്തശിയും കുട്ടിക്ക് ജലദോഷത്തിൻറെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും അടുക്കളയിലൂടെ ഇഴയുമ്പോൾ തല ഇടിച്ചെന്നും കണ്ണിന് മുകളിൽ പരിക്കേറ്റെന്നുമായിരുന്നു ആദ്യം മെഡിക്കൽ സംഘത്തെ അറിയിച്ചിരുന്നത്.

ആദ്യ ഘട്ട പരിശോധനയിൽ സംശയാസ്പദമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. എന്നാൽ, കുടുംബ പശ്ചാത്തലത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണത്തിൽ കുട്ടിയുടെ അമ്മ കഞ്ചാവിൻറെ ഉപോൽപ്പന്നമായ ഡെൽറ്റ 8 ഉപയോഗിക്കാറുണ്ടെന്ന് മുത്തശ്ശി പൊലീസിനോട് പറഞ്ഞു. രാവിലെ ഉണ്ടായിരുന്ന അസുഖം മൂലം മകൻ അസ്വസ്ഥതനായിരുന്നെന്ന് അമ്മയും പൊലീസിനെ അറിയിച്ചു. രാവിലത്തെ ഭക്ഷണം നൽകിയ ശേഷം കുട്ടിയെ ഉറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാൽ തൻറെ ഭർത്താവായ വില്യംസിനെ ഉണർത്തി കുട്ടിയെ നോക്കാൻ ഏൽപ്പിച്ചെന്നും ഇവര് കൂട്ടിച്ചേർത്തു. കുട്ടിയേയും കൊണ്ട് വില്യംസ് കിടപ്പ് മുറിയിലേക്ക് പോയി. അല്പം കഴിഞ്ഞപ്പോൾ കുട്ടിയുടെ നിലവിളി ഉയർന്നു. കുഞ്ഞ് ബോധമില്ലാതെ കിടക്കുന്നത് കണ്ട് താൻ സിപിആർ തൽകുകയും മെഡിക്കൽ സംഘത്തെ അറിയിച്ചെന്നും കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

രണ്ട് ദിവസത്തിന് ശേഷം പോസ്റ്റ് മോർട്ടത്തിലാണ് കുട്ടിയുടെ തലയുടെ പിൻഭാഗത്ത് ഗുരുതരമായ പോട്ടലുള്ളതായി കണ്ടെത്തിയത്. ഇത് ശക്തമായ ആഘാതത്തിൽ നിന്നുമുണ്ടായതാണെന്ന് ഡോക്ടർ പൊലീസിനെ അറിയിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കരഞ്ഞപ്പോൾ എടുത്ത് എറിഞ്ഞതായി വില്യംസ് പൊലീസിനോട് സമ്മതിച്ചു. ‘എല്ലാം എൻറെ തെറ്റ്’ എന്നായിരുന്നു അയാൾ പോലീസിനോട് പറ‌‌ഞ്ഞത്. പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Advertisement