വാഷിങ്ടൻ; ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിദേശപര്യടന പ്രതിനിധിസംഘം യുഎസിൽ എത്തിയപ്പോൾ നടത്തിയ സംവാദ പരിപാടിയിൽ ശശി തരൂരിനോട് ചോദ്യം ചോദിച്ചത് അദ്ദേഹത്തിന്റെ മകൻ. വാഷിങ്ടൻ പോസ്റ്റ് പത്രത്തിന്റെ പ്രതിനിധിയായാണ് തരൂരിന്റെ മകൻ ഇഷാൻ തരൂർ എത്തിയത്. അച്ഛനും മകനും തമ്മിലുള്ള സംസാരം സദസ്സിൽ ചിരി പടർത്തി.
ഗ്ലോബൽ അഫയേഴ്സ് കോളമിസ്റ്റായ ഇഷാൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ പരിപാടിയിൽ ചോദ്യം ചോദിക്കാനായി എഴുന്നേറ്റപ്പോൾത്തന്നെ, ‘ഇത് അനുവദിക്കരുത്, എന്റെ മകനാണ്’ എന്ന് ചിരിയോടെ തരൂർ പറഞ്ഞു. അച്ഛൻ അടുത്ത ദൗത്യത്തിനു തിരിക്കുംമുൻപ് ഒന്നു കണ്ട് ഹായ് പറയാൻ വന്നതാണെന്നു തമാശ പറഞ്ഞുകൊണ്ടായിരുന്നു പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്കിന്റെ തെളിവുകൾ വിദേശസർക്കാരുകൾ അന്വേഷിച്ചോ എന്ന് ഇഷാന്റെ ചോദ്യം. സുവ്യക്തമായ കാരണമില്ലാതെ ഇന്ത്യ സൈനിക നടപടി സ്വീകരിക്കില്ലെന്നു മറുപടി നൽകിയ തരൂർ, തെളിവുകൾ ആരും ചോദിച്ചില്ലെന്നും വ്യക്തമാക്കി.
മേയ് 24ന് ആരംഭിച്ച യാത്രയിൽ പാനമ, ഗയാന, കൊളംബിയ, ബ്രസീൽ എന്നീ രാജ്യങ്ങൾ സന്ദർശിച്ചശേഷമാണു തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വാഷിങ്ടനിൽ എത്തിയത്.