ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗിക പീഡന ആരോപണവുമായി സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച് പോസ്റ്റിലാണ് മസ്കിന്റെ ആരോപണം. ജെഫ്രി എപ്സ്റ്റൈൻ ബാലപീഡന പരമ്പരയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപ്പോർട്ട് ട്രംപ് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നുമാണ് ആരോപണം.
‘ബിഗ് ബോംബ്’ എന്നു വിശേഷിപ്പിച്ച് മസ്ക് സമൂഹമാധ്യമ പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. ‘ഈ പോസ്റ്റ് കുറിച്ചുവച്ചോളൂ, സത്യം പുറത്തുവരിക തന്നെ ചെയ്യും’ – മസ്ക് പറഞ്ഞു. കുറച്ചുകാലമായി തുടരുന്ന ട്രംപ് – മസ്ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. പീഡനക്കേസിൽ വിചാരണ നേരിടുന്നതിനിടെ 2019ൽ ജയിലിൽ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരൻ ജെഫ്രി എപ്സ്റ്റൈന്റെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെട്ടതാണ് വിവാദമായ കേസ്.
ട്രംപ് നന്ദികേട് പറയുകയാണെന്നും തന്റെ സഹായമില്ലായിരുന്നെങ്കിൽ 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക് കുറ്റപ്പെടുത്തിയിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോൺ മസ്ക് വിമർശനമുന്നയിച്ചതിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചതിനു പിന്നാലെയായിരുന്നു ഇലോൺ മസ്കിന്റെ പ്രതികരണം.
ഇലോൺ മസ്കിന്റെ കമ്പനികൾക്ക് യുഎസ് സർക്കാരിന്റെ കരാറുകളും സബ്‌സിഡികളും നൽകുന്നത് നിർത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് തിരിച്ചടിച്ചു. ട്രംപ് – മസ്ക് ബന്ധം വഷളായതിനു പിന്നാലെ മസ്കിന്റെ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. അതേസമയം, തന്റെ കമ്പനികൾക്കുള്ള സർക്കാർ കരാറുകൾ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഡ്രാഗൺ പേടകം ഡീകമ്മിഷൻ ചെയ്യാനുളള നടപടികൾ സ്പെയ്സ് എക്സ് ഉടൻ ആരംഭിക്കുമെന്ന് ഇലോൺ മസ്ക് പ്രതികരിച്ചു.